സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ശശി തരൂർ എം.പിയുടെ പി.എ. അറസ്റ്റില്‍. 500 ഗ്രാം സ്വർണവുമായാണ് ശശി തരൂരിന്റെ പി.എ. ശിവകുമാർ പ്രസാദും കൂട്ടാളിയും പിടിയിലായത്. ഡല്‍ഹി വിമാനത്താവളത്തില്‍ വെച്ചാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ ഇവരെ അറസ്റ്റ് ചെയ്തത്.
വിദേശത്ത് നിന്ന് തിരിച്ചെത്തിയ ആളില്‍ നിന്നാണ് ശിവകുമാർ സ്വർണം കൈപ്പറ്റിയത്. 30 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണിതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു. പിടിച്ചെടുത്ത സ്വർണത്തിന്റെ ഉറവിടം സംബന്ധിച്ച് ഉദ്യോഗസ്ഥർ ചോദിച്ചെങ്കിലും ശിവകുമാർ വിവരം കൈമാറിയില്ലെന്നാണ് സൂചന.
എന്തിനാണ് സ്വർണം കൊണ്ടുവന്നത് എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചോദിച്ചെങ്കിലും കൃത്യമായ വിവരം നല്‍കാനോ സ്വർണത്തിന്റെ രേഖകള്‍ ഹാജരാക്കാനോ ശിവകുമാറിന് സാധിച്ചിട്ടില്ല. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. നിലവില്‍ കസ്റ്റംസ് ഉദ്യോഗസ്ഥർ ശിവകുമാറിനെ ചോദ്യം ചെയ്ത് വരികയാണ്.