ബെംഗളൂരു: സംസ്ഥാനത്തുടനീളമുള്ള അങ്കണവാടികളിൽ ലോവർ കിൻ്റർഗാർട്ടൻ (എൽകെജി), അപ്പർ കിൻ്റർഗാർട്ടൻ (യുകെജി) ക്ലാസുകൾ ആരംഭിക്കാൻ സർക്കാർ തീരുമാനം. വിദ്യാർഥികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ഗ്രാമീണ മേഖലകളിലെ രക്ഷിതാക്കളാണ് ഇത്തരമൊരു ആവശ്യമുമായി സർക്കാരിനെ സമീപിച്ചത്. ഗ്രാമപ്രദേശങ്ങളിൽ അങ്കണവാടികളിൽ ചേർക്കാൻ ബുദ്ധിമുട്ടുകൾ നേരിടുന്നതിനാൽ നേരിട്ട് സർക്കാർ സ്കൂളുകളിൽ ഒന്നാം ക്ലാസിലേക്ക് കുട്ടികളെ ചേർക്കുകയാണ് ചെയ്യുന്നത്.
പുതിയ തീരുമാനം നടപ്പാക്കുന്നതോടെ ഈ പ്രശ്നത്തിന് പരിഹരമാകുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ എല്ലാ അങ്കണവാടികളുടെയും നവീകരണത്തിന് മുഖ്യമന്ത്രി സിദ്ധരാമയ്യ അംഗീകാരം നൽകിയതായി വനിതാ ശിശുക്ഷേമ മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കർ അറിയിച്ചു. കല്യാണ കർണാടക മേഖലയിലൊഴികെ സംസ്ഥാനത്തെ അങ്കണവാടികളിൽ പ്രീ-പ്രൈമറി വിദ്യാഭ്യാസം (എൽകെജി, യുകെജി) നൽകുന്നതിൻ്റെ സാധ്യതകൾ പരിശോധിക്കാൻ വിദഗ്ധ സമിതി രൂപീകരിച്ചതായി മന്ത്രി പറഞ്ഞു. കുട്ടികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസവും പോഷകസമൃദ്ധമായ ഭക്ഷണവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കൂടിയാണ് തീരുമാനം.
അങ്കണവാടികളുടെ നവീകരണത്തിന് മുഖ്യമന്ത്രി ഇതിനകം അംഗീകാരം നൽകി. ഈ കേന്ദ്രങ്ങളിലൂടെ കുട്ടികൾക്ക് യൂണിഫോം, പുസ്തകങ്ങൾ, ബാഗുകൾ എന്നിവ നൽകാനും വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. കൂടാതെ, സ്കൂൾ ട്രാൻസ്ഫർ സർട്ടിഫിക്കറ്റുകൾക്ക് സമാനമായി അങ്കണവാടികളിൽ വിദ്യാർഥികൾക്ക് ട്രാൻസ്ഫർ സർട്ടിഫിക്കറ്റുകൾ (ടിസി) നൽകുന്നതിനുള്ള നൂതന സംവിധാനം സ്ഥാപിക്കും.
TAGS: KARNATAKA| ANGANWADI| KINDERGARTEN
SUMMARY: Government plan to introduce kindergarten in anganwadis