ബെംഗളൂരു: പ്രശസ്ത കന്നഡ എഴുത്തുകാരനും സരസ്വതി സമ്മാൻ ജേതാവുമായ എസ് എൽ ഭൈരപ്പ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ മൂന്ന് മാസമായി അദ്ദേഹം ബെംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് ഉച്ചയ്ക്ക് 2.58 നാണ് അന്ത്യം സംഭവിച്ചത്. 94 വയസായിരുന്നു.
പൊതുജനങ്ങൾക്ക് അന്ത്യാഞ്ജലി അർപ്പിക്കുന്നതിനായി നാളെ മൃതദേഹം ബെംഗളൂരുവിലെ രവീന്ദ്ര കലാക്ഷേത്രയിൽ എത്തിക്കും. അദ്ദേഹം വർഷങ്ങളായി താമസിച്ചിരുന്ന മൈസൂരുവിൽ 26 ന് സംസ്കാരം നടത്തും.
ആറ് പതിറ്റാണ്ടിലേറെ നീണ്ടു നിന്ന സാഹിത്യ ജീവിതത്തിൽ 25 നോവലുകൾ എഴുതി. അവസാനത്തേത് രാമായണത്തിന്റെ പുനരാഖ്യാനമായ ഉത്തരകാണ്ഡം (2017) ആയിരുന്നു. ഉത്തരകാണ്ഡത്തിനുശേഷം, അദ്ദേഹം എഴുത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ആദ്യ നോവൽ ഭീമകായ 1958 ൽ പ്രസിദ്ധീകരിച്ചു.
മഹാഭാരതത്തിന്റെ പുനരാഖ്യാനമായ പർവ (1979), വംശവൃക്ഷ (1965), ഗൃഹഭംഗ (1970) എന്നീ നോവലുകൾ കന്നഡ സാഹിത്യത്തിലെ ക്ലാസിക്കുകളായി കണക്കാക്കപ്പെടുന്നു. 2010-ൽ മന്ദ്ര (2001) എന്ന നോവലിന് സരസ്വതി സമ്മാൻ അവാർഡ് നേടി. 2023-ൽ പത്മഭൂഷൺ ലഭിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, കന്നഡ സാഹിത്യ അക്കാദമി അവാർഡ്, വാഗ്വിലാസിനി പുരസ്കാരം, എൻ. ടി. ആർ പുരസ്കാരം, പംപ പുരസ്കാരം എന്നിവയും ലഭിച്ചിട്ടുണ്ട്.
അദ്ദേഹത്തിന്റെ പർവ്വം, ദാട്ടു (അതിക്രമണം) എന്നീ നോവലുകൾ സുധാകരൻ രാമന്തളി മലയാളത്തിൽ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
വംശവൃക്ഷ (സംവിധാനം; ഗിരിഷ് കർണാട്- ബി.വി. കാരന്ത്) തബ്ബലിയു നീനാദെ മഗനേ (സംവിധാനം; ഗിരിഷ് കർണാട്- ബി.വി. കാരന്ത്) മതദാന (സംവിധാനം: ടി. എൻ. സീതാറാം) നായി നെരളു (സംവിധാനം; ഗിരീഷ് കാസറവള്ളി) എന്നി രചനകള്‍ ചലച്ചിത്രമാക്കിയിട്ടുണ്ട്.
ಕನ್ನಡ ಸಾರಸ್ವತ ಲೋಕದ ಹಿರಿಯ ಬರಹಗಾರರಾದ ಎಸ್.ಎಲ್.ಭೈರಪ್ಪನವರ ನಿಧನವಾರ್ತೆ ನೋವು ತಂದಿದೆ.
ಭೈರಪ್ಪನವರ ಆತ್ಮಕ್ಕೆ ಶಾಂತಿ ಸಿಗಲಿ ಎಂದು ಪ್ರಾರ್ಥಿಸುತ್ತೇನೆ.ತಮ್ಮ ಆಪ್ತವೆನಿಸುವ ಬರಹ ಶೈಲಿಯಿಂದಾಗಿ ಅಪಾರ ಓದುಗರನ್ನು ಹೊಂದಿದ್ದ ಭೈರಪ್ಪನವರ ನಿಧನದಿಂದ ಸಾಹಿತ್ಯಲೋಕ ಬಡವಾಗಿದೆ.
ಅವರ ಕುಟುಂಬವರ್ಗ ಮತ್ತು ಓದುಗ ಬಳಗಕ್ಕೆ ನನ್ನ ಸಂತಾಪಗಳು. pic.twitter.com/D3y4Ep2H8J— Siddaramaiah (@siddaramaiah) September 24, 2025
SUMMARY: Kannada writer and Padma Bhushan awardee SL Bhairappa passes away
















