മറ്റൊരാളുമായി അടുപ്പമെന്ന് സംശയം; മകൾക്കൊപ്പം ബസ് കാത്തുനിന്ന യുവതിയെ ഭർത്താവ് കുത്തിക്കൊന്നു

ബെംഗളൂരു: ബസ് സ്‌റ്റോപ്പില്‍വെച്ച് പട്ടാപ്പകൽ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു. ബെംഗളൂരുവിലെ കോള്‍സെന്റര്‍ ജീവനക്കാരിയായ രേഖ(32)യെയാണ് ഭര്‍ത്താവ് ലോഹിതാശ്വ (35) കൊലപ്പെടുത്തിയത്. തിങ്കളാഴ്ച രാവിലെ സുങ്കതകട്ടെ ബസ് സ്‌റ്റോപ്പിൽ ആളുകള്‍ നോക്കി നില്‍ക്കെ രേഖയുടെ 12 വയസ്സുള്ള മകളുടെ കണ്മുന്നില്‍വെച്ചായിരുന്നു അരുംകൊല.

രേഖയുടെ നെഞ്ചിലും വയറ്റിലും നിരവധി തവണ കുത്തേറ്റതായി പോലീസ് പറഞ്ഞു. രേഖ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. സ്ഥലത്തുണ്ടായിരുന്നവർ ലോഹിതാശ്വയെ തടഞ്ഞുവയ്ക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ കത്തി കാട്ടി ഭീഷണിപ്പെടുത്തിയ ശേഷം ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയെന്ന് പോലീസ് പറഞ്ഞു.

കര്‍ണാടക സിറ സ്വദേശികളാണ് രേഖയും ലോഹിതാശ്വയും. മൂന്നുമാസം മുന്‍പാണ് ഇരുവരും വിവാഹിതരായത്. ആദ്യവിവാഹത്തില്‍ രേഖയ്ക്ക് രണ്ടുമക്കളുണ്ട്. ഇതില്‍ 12 വയസ്സുള്ള മൂത്തമകള്‍ രേഖയ്‌ക്കൊപ്പമായിരുന്നു താമസം. രണ്ടാമത്തെ മകള്‍ രേഖയുടെ മാതാപിതാക്കള്‍ക്കൊപ്പമാണ്.

ഒന്നര വർ‌ഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹം കഴിച്ചത്. ബെംഗളൂരുവില്‍ എത്തിയ ശേഷം താന്‍ ജോലിചെയ്യുന്ന കോള്‍സെന്ററില്‍ ഭര്‍ത്താവിന് ഡ്രൈവര്‍ ജോലി ഏര്‍പ്പാടാക്കിനല്‍കിയതും രേഖയായിരുന്നു. വിവാഹം കഴിഞ്ഞതു മുതൽ ഇരുവരും തമ്മിൽ വഴക്കു പതിവായിരുന്നു. രേഖയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിനു കാരണമെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ കാമാക്ഷിപാളയ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
SUMMARY: Suspecting that his wife was having an affair with someone else, her husband stabbed her to death while she was waiting for the bus with her daughter.

LEAVE A REPLY

Please enter your comment!
Please enter your name here