മുംബൈ: ലോക്സഭാ തിരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിനു പിന്നാലെ എന്‍സിപി അജിത് പവാര്‍ വിഭാഗത്തിലെ നാല് പ്രമുഖ നേതാക്കള്‍ പാര്‍ട്ടി വിട്ടു. പാർട്ടിയുടെ ശക്തികേന്ദ്രമായ പിംപ്രി – ചിഞ്ച് വാഡ് മേഖലയിൽ പ്രധാനപ്പെട്ട നേതാവടക്കം നാല് പേരാണ് രാജിവെച്ചത്. ഇവര്‍ ഈ ആഴ്ചയില്‍ തന്നെ ശരദ് പവാറിന്‍റെ പാര്‍ട്ടിയില്‍ ചേര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.
എൻസിപിയുടെ പിംപ്രി-ചിഞ്ച്‌വാഡ് യൂണിറ്റ് തലവൻ അജിത് ഗവ്ഹാനെയും രാജിവച്ചവരില്‍ ഉള്‍പ്പെടുന്നു. പിംപ്രി ചിഞ്ച്‌വാഡ് സ്റ്റുഡൻ്റ്‌സ് വിംഗ് മേധാവി യാഷ് സാനെ, മുൻ കോർപ്പറേറ്റർമാരായ രാഹുൽ ഭോസാലെ, പങ്കജ് ഭലേക്കർ എന്നിവരാണ് പാര്‍ട്ടിവിട്ട മറ്റു നേതാക്കള്‍. അജിത് പവാർ ക്യാമ്പിലെ ചില നേതാക്കൾ ശരദ് പവാറിന്‍റെ എന്‍സിപിയിലേക്ക് തിരിച്ചുപോകാനൊരുങ്ങുകയാണെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് രാജി.
തൻ്റെ പാർട്ടിയെ ദുർബലപ്പെടുത്താൻ ആഗ്രഹിക്കുന്നവരെ സ്വീകരിക്കില്ലെന്നും എന്നാൽ പാർട്ടിയുടെ പ്രതിച്ഛായയെ മുറിവേൽപ്പിക്കാത്ത നേതാക്കളെ സ്വീകരിക്കുമെന്നും ശരദ് പവാർ കഴിഞ്ഞ മാസം പറഞ്ഞിരുന്നു.
കഴിഞ്ഞ വര്‍ഷം ജൂലൈ രണ്ടിനാണ് അജിത് പവാർ എൻ.സി.പി പിളർത്തി ബി.ജെ.പി സഖ്യത്തിനൊപ്പം ചേർന്നത്. ശരദ് പവാറും സംഘവും പ്രതിപക്ഷത്ത് തുടരുകയും അജിത് പവാര്‍, ഏക്‌നാഥ് ഷിന്‍ഡെ സര്‍ക്കാരിന്റെ ഭാഗമാവുകയുമായിരുന്നു. മറുകണ്ടം ചാടിയ അജിത്തിന് ഉപമുഖ്യമന്ത്രി സ്ഥാനവും ഒപ്പം വന്ന ഒമ്പത് എം.എൽ.എമാർക്ക് മന്ത്രിസ്ഥാനവും ലഭിച്ചിരുന്നു.
അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എയുടെ ഭാഗമായി മത്സരിച്ചുവെങ്കിലും ഒരേയൊരു സീറ്റില്‍-റായ്ഗഢില്‍ മാത്രമായിരുന്നു അജിത് പവാറിന്റെ പാര്‍ട്ടിക്ക് വിജയിക്കാന്‍ കഴിഞ്ഞത്.
<BR>
TAGS : MAHARASHTRA
SUMMARY : Major seatback for Ajit Pawar’s side; Four prominent leaders left the party and joined Sharad Pawar’s side