ന്യൂഡൽഹി: അനധികൃത കുടിയേറ്റക്കാര്‍ക്ക് എതിരേ നിലപാട് കടുപ്പിക്കാനൊരുങ്ങി ഇന്ത്യ. കൃത്യമായ രേഖകളില്ലാതെ ഇന്ത്യയിൽ തങ്ങുന്നവർക്ക് കര്‍ശന ശിക്ഷയും പിഴയും വ്യവസ്ഥ ചെയ്യുന്ന പുതിയ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കും. പുതിയ ബിൽ പ്രകാരം പാസ്‌പോര്‍ട്ടോ വിസയോ കൂടാതെ ഇന്ത്യയില്‍ പ്രവേശിക്കുന്ന കുടിയേറ്റക്കാർക്ക് അഞ്ചുവര്‍ഷം വരെ തടവും അഞ്ചു ലക്ഷം രൂപ വരെ പിഴയും ലഭിക്കും. കൂടാതെ വ്യാജ പാസ്‌പോര്‍ട്ടിന് ശിക്ഷാപരിധി രണ്ടുവര്‍ഷത്തില്‍ നിന്ന് ഏഴ് വര്‍ഷമാക്കി ഉയർത്തും.
ഒന്നു മുതല്‍ പത്തുലക്ഷം രൂപ വരെയായിരിക്കും ഇവര്‍ക്ക് ലഭിക്കുന്ന പിഴ. നിലവില്‍ ഇന്ത്യയില്‍ വ്യാജ പാസ്‌പോര്‍ട്ടുമായി പ്രവേശിച്ചാല്‍ 50,000 രൂപ പിഴയും എട്ടുവര്‍ഷം വരെ തടവുമാണ് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന ശിക്ഷ. എന്നാൽ ഇനിമുതൽ മതിയായ രേഖകൾ ഇല്ലാതെ വിദേശികളെ രാജ്യത്തേക്ക് കൊണ്ടുവന്നിട്ടുണ്ടെന്ന് ഇമിഗ്രേഷൻ ഓഫീസർ കണ്ടെത്തിയാൽ അഞ്ച് ലക്ഷം രൂപ വരെ പിഴ ചുമത്താം. പിഴ അടച്ചില്ലെങ്കില്‍, വിമാനവും കപ്പലും ഉൾപ്പെടെ ഇവർ സഞ്ചരിച്ച വാഹനങ്ങൾ പിടിച്ചെടുക്കാൻ ഉദ്യോഗസ്ഥർക്ക് അധികാരമുണ്ടാകുമെന്നും ബില്ലിൽ വ്യവസ്ഥയുണ്ട്. നിലവിലുള്ള ഫോറിനേഴ്‌സ് ആക്ട് 1946, പാസ്‌പോര്‍ട്ട് ആക്ട് 1920, രജിസ്‌ട്രേഷന്‍ ഓഫ് ഫോറിനേഴ്‌സ് ആക്ട് 1939, ഇമിഗ്രേഷന്‍ ആക്ട് 2000 എന്നിവയ്ക്ക് പകരമായാണ് പുതിയ ബില്‍ കൊണ്ടുവരുന്നത്.
TAGS: NATIONAL
SUMMARY: India to stricten laws against illegal migrants