ബെംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചലിൽ താൽക്കാലികമായി നിർത്തിവെച്ചു. ഗോവയിൽ നിന്ന് ഡ്രഡ്ജർ എത്തിയതിന് ശേഷം മാത്രമേ ഇനി തിരച്ചിൽ പുനരാരംഭിക്കുവെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. ഡ്രഡ്ജർ എത്തിക്കാൻ സമയം എടുക്കുമെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്. മണ്ണിടിച്ചിലിൽ ഗംഗാവലി പുഴയിൽ വ്യാപകമായി കല്ലും മണ്ണും അടിഞ്ഞ് കൂടിയ നിലയിലാണ്. അവ ഒഴിവാക്കാതെ തിരച്ചിൽ പ്രയോജനമില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ അഭിപ്രായം.
കൂടാതെ ഷിരൂരിൽ വീണ്ടും കനത്ത മഴ തുടങ്ങി. മഴയെ തുടർന്ന് വീണ്ടും പുഴയിലെ വെള്ളം കലങ്ങി മറിഞ്ഞതിനാൽ പുഴയ്ക്കടിയിലെ തിരച്ചിൽ ബുദ്ധിമുട്ടാണെന്ന് ദൗത്യ സംഘവും ജില്ലാ ഭരണകൂടത്തെ അറിയിച്ചു. ഇതേ തുടർന്നാണ് ഡ്രഡ്ജർ എത്തുന്നത് വരെ തിരച്ചിൽ നിർത്തിവെക്കാൻ തീരൂമാനിച്ചത്.
ഡ്രഡ്ജർ വ്യാഴാഴ്ചയോടെ ഷിരൂരിൽ എത്തിക്കാനാകുമെന്ന് ഗോവയിലെ ഡ്രഡ്ജിങ് കമ്പനിയുടെ എംഡി മഹേന്ദ്ര ഡോഗ്രെ പറഞ്ഞു. കടൽമാർഗമാണ് ഗോവയിൽ നിന്ന് ഡ്രഡ്ജർ എത്തിക്കുന്നത്. 28.5 മീറ്റർ നീളവും 8.5 മീറ്റർ വീതിയും രണ്ടു മീറ്റർ ആഴവുമുള്ള ഡ്രെഡ്ജർ ആണ് എത്തിക്കുന്നത്. ഡ്രാഫ്റ്റിന് മൂന്ന് മീറ്റർ നീളമാണുള്ളത്. വരുന്ന വഴിയിലെ പാലങ്ങളുടെ തൂണുകൾക്കിടയിൽ 15 മീറ്റർ വീതി ഉണ്ട്. ഡ്രെഡ്ജറിന് 8.5 മീറ്റർ മാത്രമാണ് വീതി. അത് കൊണ്ട് പാലങ്ങൾ തടസമാവില്ലെന്നും മഹേന്ദ്ര പറഞ്ഞു.
വെള്ളിയാഴ്ച ഗംഗാവലി പുഴയിൽ നടത്തിയ തിരച്ചിലിനിടെ ലോറിയുടേതെന്ന് സംശയിക്കുന്ന ലോഹ ഭാഗങ്ങൾ വീണ്ടും കണ്ടെത്തിയിരുന്നു. നാവിക സേന നടത്തിയ തിരച്ചിലിലാണ് കൂടുതൽ ലോഹ ഭാഗങ്ങൾ കണ്ടെത്തിയത്.കഴിഞ്ഞ ബുധനാഴ്ച നടത്തിയ പരിശോധനയിലും ലോഹ ഭാഗങ്ങൾ കണ്ടെത്തിയിരുന്നു. അർജുൻറെ ലോറിയിൽ തടിക്ഷണങ്ങൾ കെട്ടാനുപയോഗിച്ച കയറും കണ്ടെത്തിയിരുന്നു.
TAGS: ARJUN | LANDSLIDE
SUMMARY: Rescue mission for arjun put on hold for now