ബെംഗളൂരു: ഇൻഫോസിസിൻ്റെ മൈസൂരു കാമ്പസിൽ കൂട്ടപ്പിരിച്ചുവിടൽ. ഇക്കഴിഞ്ഞ ഒക്ടോബറിൽ ട്രെയിനിയായി എടുത്ത ബാച്ചിലെ പകുതിയിലധികം പേരെയും പിരിച്ചുവിട്ടതായാണ് വിവരം. 700 പേരെയാണ് ട്രെയിനിയായി നിയമിച്ചത്. അതിൽ 400 പേരെയും പിരിച്ചുവിട്ടിട്ടുണ്ട്.
അതേസമയം ജോലിക്ക് കയറി മൂന്നുമാസത്തിനകം ഇവരെ പ്രത്യേകം പരീക്ഷ എഴുതിച്ചുവെന്നും അതിൽ പാസാകാത്തവരെയാണ് പിരിച്ചുവിട്ടതെന്നും ഇൻഫോസിസ് വക്താവ് അറിയിച്ചു. മൂന്നുതവണ അവസരം നൽകിയിട്ടും പാസാകാത്തവരെയാണ് പിരിച്ചുവിട്ടിരിക്കുന്നതെന്നും ഇൻഫോസിസ് അധികൃതർ വ്യക്തമാക്കി.
ഡിജിറ്റൽ സ്പെഷ്യലിസ്റ്റ് എൻജിനീയേഴ്സ്, സിസ്റ്റം എൻജിനീയേഴ്സ് തസ്തികകളിലെ ട്രെയിനികളെയാണ് പിരിച്ചുവിട്ടത്. ബാച്ചുകളായി ജീവനക്കാരെ വിളിച്ച് ഇവരെ പിരിച്ചുവിടുകയാണെന്ന് അറിയിക്കുകയായിരുന്നു.
പരീക്ഷ പാസാകാത്തതിനാൽ പിരിച്ചുവിടുന്നതിൽ എതിർപ്പില്ലെന്ന് എഴുതി വാങ്ങുകയും ചെയ്തു. വളരെ ബുദ്ധിമുട്ടേറിയ ചോദ്യങ്ങളായിരുന്നു പരീക്ഷക്കുണ്ടായിരുന്നതെന്നും പിരിച്ചുവിടാനായി നടത്തിയ പരീക്ഷയാണിതെന്നും ജീവനക്കാർ ആരോപിച്ചു. സംഭവത്തിൽ ഐടി ജീവനക്കാരുടെ സംഘടനകൾ പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്.
TAGS: INFOSYS
SUMMARY: Infosys layoff over 400 employees in Mysore campus