കൊച്ചി: നൂറ് ഗ്രാം എംഡിഎംഎയുമായി രണ്ട് പേർ പിടിയില്‍. ആലുവ സ്വദേശി ആസിഫ് അലി, കൊല്ലം സ്വദേശി ആഞ്ജല എന്നിവരെയാണ് റൂറല്‍ ജില്ല ഡാൻസാഫ് സംഘവും, നെടുമ്പാശേരി പോലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
ബെംഗളൂരുവില്‍ നിന്ന് വന്ന ബസില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഒമ്പതുലക്ഷത്തിലേറെ രൂപ വിലവരുന്നതാണ് പിടികൂടിയ രാസലഹരി. യുവതിയുടെ പാൻ്റിൻ്റെ പോക്കറ്റില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് കണ്ടെടുത്തത്. ഇൻസ്റ്റാഗ്രാമിലൂടെയാണ് യുവതിയും ആസിഫ് അലിയും പരിചയത്തിലാകുന്നത്.
തുടർന്ന് ഒരുമിച്ച് താമസിച്ചു വരികയായിരുന്നു. മുമ്പ് പല തവണ യുവാവ് രാസലഹരി കേരളത്തിലേക്ക് കടത്തിയിട്ടുണ്ട്. കടത്തിനായി ആഞ്ജലയേയും കൂടെ കൂട്ടുകയായിരുന്നു. വീട്ടിലിരുന്ന് ഒണ്‍ലൈൻ ട്രേഡിംഗായിരുന്നു ആഞ്ജല ചെയ്തത്. ബെംഗളൂരുവില്‍ രാസലഹരിക്കുള്ള പണം സിഡിഎമ്മിലൂടെ മാഫിയാ സംഘത്തിന് അയച്ച് കൊടുക്കും.
അവർ മയക്കുമരുന്ന് ആളൊഴിഞ്ഞ ഭാഗത്തെ പ്രത്യേക സ്ഥലത്ത് കൊണ്ടുവയ്ക്കും. തുടർന്ന് ലൊക്കേഷൻ അയച്ചുകൊടുക്കും. അവിടെ നിന്ന് ടൂറിസ്റ്റ് ബസില്‍ കേരളത്തിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. ഇവിടെ കൊണ്ടുവന്ന് 5,10 ഗ്രാം പായ്ക്കറ്റുകളിലാക്കി വില്‍പ്പന നടത്തുകയായിരുന്നു ഇവരുടെ രീതി.
TAGS : LATEST NEWS
SUMMARY :Young woman and young man arrested with MDMA