പാലക്കാട്: എലപ്പുള്ളി ബ്രൂവറി നിര്‍മാണ പ്രദേശത്ത് ജലക്ഷാമം ഉണ്ടാകില്ലെന്ന വിശദീകരണവുമായി ഒയാസിസ് കമ്പനി. കമ്പനിയുടെ പ്രവര്‍ത്തനത്തിന് അഞ്ച് ഏക്കര്‍ സ്ഥലത്ത് മഴവെള്ളസംഭരണി സ്ഥാപിക്കും. വെള്ളത്തിൻ്റെ കാര്യത്തിൽ ജനത്തിന് ആശങ്ക വേണ്ട. കമ്പനി മഴ വെള്ള സംഭരണിയിൽ നിന്ന് വെള്ളം എടുക്കും. ഒപ്പം പ്രദേശത്തെ 200 പേർക്ക് തൊഴിൽ ലഭിക്കുമെന്നും ഒയാസിസ് പറയുന്നു
ആയിരം സ്‌ക്വയര്‍ ഫീറ്റ് സ്ഥലത്ത് ഒരു ഇഞ്ച് വെള്ളം ശേഖരിച്ചാല്‍ 2,400 ലിറ്റര്‍ വെള്ളം സംഭരിക്കാനാവും. അപ്പോള്‍ അഞ്ച് ഏക്കര്‍ സ്ഥലത്ത് വെള്ളം ശേഖരിച്ചാല്‍ കമ്പനിക്ക് ജലത്തിനായി മറ്റ് സ്രോതസ്സുകളെ ആശ്രയിക്കേണ്ടി വരില്ലെന്ന് കമ്പനി വ്യക്തമാക്കുന്നു.
അതേസമയം പാലക്കാട്ടെ ഈ മദ്യ പ്ലാന്റ് വിഷയത്തിൽ പ്രതിപക്ഷമുയർത്തിയ അഴിമതി ആരോപണത്തിന് മുഖ്യമന്ത്രി ഇന്ന് നിയമസഭയിൽ മറുപടി നൽകും. നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചർച്ചയിലെ മറുപടിയിൽ ആയിരിക്കും മുഖ്യമന്ത്രിയുടെ വിശദീകരണം.
എലപ്പുള്ളി ഗ്രാമപഞ്ചായത്തിലെ ആറാം വാർഡായ മണ്ണുക്കാട്ടിൽ 26 ഏക്കർ സ്ഥലത്ത് ഇൻഡോർ ആസ്ഥാനമായ ഒയാസിസ് കൊമേഴ്‌സ്യൽ സ്ഥാപിക്കുന്ന ബ്രൂവറി പ്ലാൻ്റിനെതിരെയാണ് തർക്കമുണ്ടായത്. ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഉൾപ്പെട്ട കമ്പനിയാണ് ഒയാസിസ്. പഞ്ചാബിലും നിരവധി ആരോപണങ്ങൾ കമ്പനി നേരിടുന്നുണ്ട്. അങ്ങനെയൊരു കമ്പനിക്ക് നടപടിക്രമങ്ങൾ പാലിക്കാതെ അനുമതി നൽകിയതിന് പിന്നിൽ വഴിവിട്ട താത്പര്യങ്ങളുണ്ടെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. രൂക്ഷമായ ജലക്ഷാമം നേരിടുന്ന പാലക്കാട്ടും എലപ്പുള്ളിയിൽ പ്രത്യേകിച്ചും പ്രവർത്തിക്കാൻ കൂടുതൽ ജലം ആവശ്യമുള്ള കമ്പനിക്ക് അനുമതി നൽകുന്നിതിന് മുമ്പ് തദ്ദേശസ്ഥാപനത്തെ അറിയിച്ചില്ലെന്നും സാമൂഹ്യ,പാരിസ്ഥിതിക ആഘാത പഠനങ്ങള്‍ നടത്തിയില്ലെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.
<BR>
TAGS : BREWERY PROJECT | ELAPULL
SUMMARY : Oasis with explanation in Elappulli