കണ്ണൂർ: കണ്ണൂരിൽ പഴശ്ശി ഡാമിന്റെ വൃഷ്‌ടി പ്രദേശത്തിൽപ്പെട്ട ഇരിട്ടിക്കടുത്ത പടിയൂർ പൂവം കടവിൽ രണ്ട് വിദ്യാർഥിനികളെ ഒഴുക്കിൽപ്പെട്ടു കാണാതായി. ചൊവ്വാഴ്‌ച വൈകിട്ട് അഞ്ചോടെയാണ് സംഭവം.
ഇരിക്കൂർ സിബ്ഗ കോളേജ് സൈക്കോളജി അവസാന വർഷ വിദ്യാർഥിനികളായ എടയന്നൂർ തെരൂരിലെ അഫ്‌സത്ത് മൻസിലിൽ മുഹമ്മദ് കുഞ്ഞിയുടെയും അഫ്‌സത്തിന്റെയും മകൾ ഷഹർബാൻ (21), ചക്കരക്കൽ നാലാംപീടികയിലെ ശ്രീലക്ഷ്‌മി ഹൗസിൽ പ്രദീഷിന്റെയും സൗമ്യയുടെയും മകൾ സൂര്യ (21) എന്നിവരാണ് ഒഴുക്കിൽപ്പെട്ടത്.
കോളേജിൽ കണ്ണൂർ സർവകലാശാല നടത്തുന്ന പരീക്ഷ കഴിഞ്ഞ് സഹപാഠിയായ ജെസ്‌നയുടെ പടിയൂർ പൂവത്തിനടുത്തെ വീട്ടിൽ എത്തിയതായിരുന്നു ഇരുവരും. തുടർന്ന് മൂവരും പുഴയും ഡാമിന്റെ പരിസരപ്രദേശങ്ങളും കാണാനായി പൂവ്വം കടവിലെത്തി. ഇതിനിടെ കാൽവഴുതി സൂര്യയും ഷഹർബാനയും പുഴയിലേക്ക് വീണു. മഴയിൽ കുതിർന്ന മൺതിട്ടയിൽ ചവിട്ടിയതിനാലാണ് വെള്ളത്തിലേക്ക് വഴുതി വീണത്. ജെസ്‌നയുടെ നിലവിളികേട്ട് നാട്ടുകാർ ഓടിക്കൂടി. മട്ടന്നൂർ, ഇരിട്ടി എന്നിവിടങ്ങളിൽനിന്നുള്ള അഗ്നിരക്ഷാസേന എത്തി തിരച്ചിൽ ആരംഭിച്ചു. രാത്രി ഒമ്പതുവരെ തിരച്ചിൽ നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനായില്ല. ഇരിക്കൂര്‍ പോലീസും സഥലത്തെത്തിയിട്ടുണ്ട്.
<br>
TAGS : MISSING IN RIVER | KANNUR
SUMMARY : 2 female students went missing in Kannur