ബെംഗളൂരു: കടക്കെണിയിൽ നിന്ന് രക്ഷപ്പെടാൻ കമ്പനിയിൽ നിന്ന് 50ലധികം ലാപ്പ്ടോപ്പുകൾ മോഷ്ടിച്ച സിസ്റ്റം അഡ്മിൻ പിടിയിൽ. ഹൊസൂർ സ്വദേശിയായ മുരുഗേഷ് എം. (29) ആണ് അറസ്റ്റിലായത്. ഈ വർഷം ഫെബ്രുവരി മുതൽ വൈറ്റ്ഫീൽഡിലെ ടെക്നിക്കോളർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൽ സിസ്റ്റം അഡ്മിനിസ്‌ട്രേറ്ററായി ജോലി ചെയ്തു വരികയായിരുന്നു.
തക്കാളി കൃഷിയിലും സൈബർ സെൻ്റർ ബിസിനസ്സിലും പണം നഷ്ടപ്പെട്ടതോടെയാണ് മുരുഗേഷ് മോഷണം നടത്താൻ തീരുമാനിച്ചത്. മുരുഗേഷിന് 25 ലക്ഷം രൂപയുടെ കടബാധ്യത ഉണ്ടായിരുന്നു. സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ആയതിനാൽ കമ്പനിയുടെ ലാപ്‌ടോപ്പുകൾ കൈകാര്യം ചെയ്യുന്നതിനുള്ള ഉത്തരവാദിത്തം മുരുഗേഷിനായിരുന്നു. ഇതിനിടെയാണ് ഹൈ എൻഡ് ലാപ്ടോപ്പുകൾ ഇയാൾ മോഷ്ടിച്ച് വിൽപന നടത്തിയത്.
ഹൊസൂരിലെ റിപ്പയർ ഷോപ്പിലാണ് മുരുഗേഷ് ഇവ വിറ്റത്. കമ്പനിയിലെ സിസിടിവി കാമറ പരിശോധിച്ചതിൽ നിന്നുമാണ് മുരുഗേഷ് മോഷണം നടത്തിയതായി കണ്ടെത്തിയത്. തുടർന്ന് കമ്പനി മാനേജ്മെന്റ് പോലീസിൽ പരാതി നൽകുകയായിരുന്നു. മുരുഗേഷിൽ നിന്ന് അഞ്ച് ലാപ്‌ടോപ്പുകൾ പോലീസ് കണ്ടെടുത്തു. ചോദ്യം ചെയ്യലിൽ ഹൊസൂരിലെ കരിഞ്ചന്തയിൽ 45 ലാപ്‌ടോപ്പുകൾ വിറ്റതായി ഇയാൾ സമ്മതിച്ചു. മോഷ്ടിച്ച ലാപ്‌ടോപ്പുകളുടെ ആകെ മൂല്യം 22 ലക്ഷം രൂപയാണ്.
TAGS: BENGALURU | ARREST
SUMMARY: System admin arrested for stealing laptops from company