റാഞ്ചി : കള്ളപ്പണ ഇടപാട് കേസില്‍ ഝാര്‍ഖണ്ഡിലെ ഗ്രാമവികസന മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ആലംഗീര്‍ ആലമിനെ ഇ ഡി അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൻ്റെ രണ്ടാം ദിവസം ആറ് മണിക്കൂറോളം ചോദ്യം ചെയ്തതിന് ശേഷം കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിൻ്റെ (പിഎംഎൽഎ) വകുപ്പുകൾ പ്രകാരമാണ് ഇ ഡി അറസ്റ്റ് ചെയ്തത്.
ഇ ഡി യുടെ റാഞ്ചിയിലുള്ള ഓഫീസില്‍ വെച്ചാണ് അദ്ദേഹത്തെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലുമായി മന്ത്രി സഹകരിക്കാതായതോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നെന്ന് ഇ ഡി അറിയിച്ചു. ആലമിൻ്റെ പേഴ്‌സണൽ സെക്രട്ടറിയും സംസ്ഥാന അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് ഓഫീസറുമായ സഞ്ജീവ് കുമാർ ലാൽ (52), വീട്ടുജോലിക്കാരനായ ജഹാംഗീർ ആലം (42) എന്നിവരെ 32 കോടിയിലധികം രൂപ പിടിച്ചെടുത്തതിനെ തുടർന്ന് കഴിഞ്ഞയാഴ്ച ഏജൻസി അറസ്റ്റ് ചെയ്തിരുന്നു.