മലപ്പുറം: മലപ്പുറം കൂരങ്കല്ലില്‍ കാട്ടാന കിണറ്റില്‍ വീണ സംഭവത്തില്‍ വനം വകുപ്പ് കേസെടുത്തു. നിലവില്‍ ആരെയും കേസില്‍ പ്രതിചേർത്തിട്ടില്ല.
രക്ഷാപ്രവർത്തനത്തില്‍ കാലതാമസം വരുത്തിയതിനാണ് ഉന്നത നിർദേശപ്രകാരം കേസെടുത്തത്. ഈ മാസം 23ന് പുലർച്ചെ ഒന്നിനാണ് അട്ടാറുമാക്കല്‍ സണ്ണി സേവ്യറിൻ്റ കിണറ്റില്‍ ആന വീണത്.
രക്ഷാ ദൗത്യവുമായി നിലമ്പൂർ നോർത്ത് ഡി എഫ് ഒ പി.കാർത്തിക്കും സംഘവും എത്തിയെങ്കിലും നാട്ടുകാർ ആദ്യം തടഞ്ഞിരുന്നു. ഇരുപത് മണിക്കൂറില്‍ അധികമാണ് ആന കിണറ്റില്‍ കുടുങ്ങിയത്. ജെസിബി ഉപയോഗിച്ച് മണ്ണിടിച്ചാണ് ആനയെ പുറത്തെത്തിച്ചത്. അറുപത് അംഗ ദൗത്യസംഘമാണ് ആനയെ പുറത്തെത്തിച്ചത്.
ആനയെ കിണറിനുള്ളില്‍ വച്ചുതന്നെ മയക്കുവെടി വെക്കണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. ആനയെ രക്ഷപ്പെടുത്തിക്കഴിഞ്ഞാലും പ്രദേശത്തെ വനമേഖലയിലേക്ക് വീണ്ടും ഇറക്കി വിടരുതെന്നും ദൂരെ ഉള്‍ക്കാട്ടില്‍ വിടണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. ആന അവശനിലയില്‍ ആയതിനാല്‍ മയക്കുവെടി വെക്കുന്നത് പ്രായോഗികമല്ലെന്ന് തീരുമാനിച്ചതിനെ തുടർന്നാണ് ജെസിബി ഉപയോഗിച്ച് മണ്ണിടിച്ച് കരക്കെത്തിച്ചത്.
TAGS : LATEST NEWS
SUMMARY : Wild elephant fell into the well; Forest department registered a case