ബെംഗളൂരു: കുട്ടിക്കടത്ത് റാക്കറ്റിൽ അകപ്പെട്ട ആറ് കുട്ടികളെ രക്ഷപ്പെടുത്തിയതായി സിറ്റി പോലീസ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് ഏഴ് പേർ പിടിയിലായി. തുമകുരു സ്വദേശികളായ രാമകൃഷ്ണ (53), ഹനമന്ത രാജു (45), മഹേഷ് യു.ഡി (39), മുബാറക് (44), മെഹബൂബ് ഷെരീഫ് (52), പൂർണിമ (39), സൗജന്യ (48) എന്നിവരാണ് പിടിയിലായത്. പൂർണിമ താലൂക്ക് ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരിയാണ്. സൗജന്യ ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ സ്റ്റാഫ് നേഴ്സ് ആണ്.
പ്രതികൾ കുട്ടികളില്ലാത്ത ദമ്പതികൾക്ക് വിൽക്കുന്നതിനായി ആശുപത്രികളിൽ നിന്നും മറ്റുമായി നവജാതശിശുക്കളെ മോഷ്ടിക്കും. പിന്നീട് ഇവരെ 10,000 മുതൽ ഒരു ലക്ഷം രൂപയ്ക്ക് വരെ വിൽപന നടത്തുന്നതാണ് ഇവരുടെ രീതി. ഇത്തരത്തിൽ വിറ്റ ആറ് കുട്ടികളെ പോലീസ് രക്ഷപ്പെടുത്തി. ജൂൺ 9ന് ഗുബ്ബി താലൂക്കിലെ വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോൾ 11 മാസം പ്രായമുള്ള തങ്ങളുടെ കുഞ്ഞിനെ ചില അക്രമികൾ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് ദമ്പതികൾ നൽകിയ പരാതിയെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്.
തട്ടിക്കൊണ്ടുപോയ കുട്ടിയെ രക്ഷിക്കാൻ ജില്ലാ പോലീസ് പ്രത്യേക സംഘം രൂപീകരിച്ചിരുന്നു. തുടർന്ന് രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ, കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ രാമകൃഷ്ണ, ഹനുമന്ത എന്നിവരെ അറസ്റ്റ് ചെയ്തു. ഇവർ നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കുനിഗലിലെ സർക്കാർ ആശുപത്രിയിൽ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്തിരുന്ന മഹേഷ് പിടിയിലായി. തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ മറ്റൊരു പ്രതിയായ മുബാറക്കിനാണ് ഇവർ 1.75 ലക്ഷം രൂപയ്ക്ക് വിറ്റത്. പിന്നീടുള്ള അന്വേഷണത്തിൽ മുബാറക്കിനെ അറസ്റ്റ് ചെയ്യുകയും തട്ടിക്കൊണ്ടുപോയ 11 മാസം പ്രായമുള്ള കുഞ്ഞിനെ പോലീസ് രക്ഷപ്പെടുത്തുകയും ചെയ്തു.
റാക്കറ്റിൽ ഉൾപ്പെട്ട മെഹബൂബ് ഷെരീഫ് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഫാർമസിസ്റ്റായി ജോലി ചെയ്യുകയാണ്. പ്രതികൾ ഇതുവരെ വിറ്റ ഒമ്പത് കുട്ടികളിൽ ആറ് പേരെ മാത്രമാണ് കണ്ടെത്താൻ സാധിച്ചിട്ടുള്ളത്.
രക്ഷപ്പെടുത്തിയ കുട്ടികൾ ഇപ്പോൾ ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലാണെന്ന് പോലീസ് സൂപ്രണ്ട് (തുമകുരു) അശോക് കെ.വി. പറഞ്ഞു. പ്രതികളിൽ നിന്ന് തട്ടിക്കൊണ്ടുപോകലിന് ഉപയോഗിച്ച കാറും 50,000 രൂപയും നാല് മൊബൈൽ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്.
TAGS: KARNATAKA | CHILD TRAFFICKING
SUMMARY: Child trafficking busted in state, seven arrested