ബെംഗളൂരു: കുരങ്ങുപനി കാരണം സംസ്ഥാനത്ത് ഈ വർഷത്തെ ആദ്യമരണം റിപ്പോർട്ട് ചെയ്തു. ചിക്കമഗളൂരുവിലെ എൻആർ പുര താലൂക്കിൽ നിന്നുള്ള 60 വയസ്സുള്ള സ്ത്രീയാണ് രോഗം ബാധിച്ച് മരിച്ചത്. സംസ്ഥാനത്ത് ഇതുവരെ 95 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വ്യാഴാഴ്ചയാണ് 60കാരിക്ക് രോഗം സ്ഥിരീകരിച്ചത്. ശനിയാഴ്ച രാത്രിയോടെ ഇവർ മരണപ്പെട്ടു. വൈറൽ അണുബാധ പടരുന്നത് തുടരുന്നുണ്ടെങ്കിലും, നിയന്ത്രണ നടപടികൾ സ്വീകരിച്ച് വരികയാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. എല്ലാ ആശുപത്രികളിലും
വകുപ്പ് നിരീക്ഷണവും ചികിത്സാ ശ്രമങ്ങളും ശക്തമാക്കിയിട്ടുണ്ട്. ഈ വർഷം ചിക്കമഗളൂരുവിൽ 51 കേസുകളും ശിവമൊഗയിൽ 43ഉം ഉത്തര കന്നഡയിൽ ഒരു കേസുമാണ് റിപ്പോർട്ട് ചെയ്തത്.
കഴിഞ്ഞ വർഷം കുരങ്ങുപനി കാരണം സംസ്ഥാനത്ത് 13 മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. നോഡൽ ഓഫീസർമാർ, എപ്പിഡെമിയോളജിസ്റ്റുകൾ, ജില്ലാ ആരോഗ്യ ഉദ്യോഗസ്ഥർ എന്നിവരുമായി ആരോഗ്യ വകുപ്പ് ദിവസേന അവലോകന യോഗം നടത്തുന്നുണ്ട്. ഗുരുതരമായ കേസുകൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുമുണ്ട്. കൂടാതെ ഒരു രോഗിയുടെ പ്ലേറ്റ്‌ലെറ്റ് എണ്ണം 1,10,000 ൽ താഴെയാണെങ്കിൽ, അവരെ ഉടൻ തന്നെ ഐസിയുവിലേക്ക് മാറ്റാനും നിർദേശമുണ്ട്. എപിഎൽ രോഗികൾക്കും ചികിത്സ സൗജന്യമാണ് എന്ന് ആരോഗ്യ വകുപ്പ് മന്ത്രി ദിനേശ് ഗുണ്ടു റാവു പറഞ്ഞു.
TAGS: KARNATAKA | MONKEYPOX
SUMMARY: First death due to monkey pox this year in state