ബെംഗളൂരു: കോടതി വളപ്പിൽ വെച്ച് പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ച് കുപ്രസിദ്ധ ഗുണ്ട ജയേഷ് പൂജാരി. ബെളഗാവി ജില്ലാ കോടതിയിൽ ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. പൂജാരി ഉൾപ്പെട്ട 2018ലെ ഒരു കേസുമായി ബന്ധപ്പെട്ട് വാദം കേൾക്കാനിരിക്കെയായിരുന്നു സംഭവം. ഇയാളെ ജില്ലാ കോടതിയിൽ ഹാജരാക്കുന്നതിനിടെ ഉച്ചത്തിൽ പാകിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യം വിളിക്കുകയായിരുന്നു.
പോലീസ് ഉടൻ തന്നെ ഇയാളെ കോടതിയിൽ ഹാജരാക്കാതെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇതുമായി ബന്ധപ്പെട്ട് പൂജാരിക്കെതിരെ കേസെടുത്തിട്ടുണ്ട്. പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ പാർപ്പിച്ചിരിക്കുന്ന ഹിൻഡൽഗയിലെ സെൻട്രൽ ജയിലിലേക്ക് വ്യാഴാഴ്ച അയക്കുമെന്ന് പോലീസ് അറിയിച്ചു. ആറ് വർഷം മുമ്പ് മുൻ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (എഡിജിപി) അലോക് കുമാറിനെ ഭീഷണിപ്പെടുത്തിയ കേസിലാണ് പൂജാരിയെ ജില്ലാ കോടതിയിൽ ബുധനാഴ്ച ഹാജരാക്കിയത്.
ഇതിനു മുമ്പ് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ ഫോണിൽ വിളിച്ച് വധഭീഷണി മുഴക്കിയ കേസിലും ഇയാൾ പ്രതിയാണ്. ഗഡ്കരിയുടെ നാഗ്പൂരിലെ ഓഫീസിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. 100 കോടി രൂപ നൽകിയില്ലെങ്കിൽ വധിക്കുമെന്നായിരുന്നു ഫോണിലൂടെ ഇയാളുടെ ഭീഷണി.
TAGS: KARNATAKA| COURT
SUMMARY: Gangster jayesh poojari taken into custody over raising pro pak slogan in court