ബെംഗളൂരു: കർണാടക മുൻ ഡിജിപി ഓം പ്രകാശിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പോലീസ്. ഭാര്യ പല്ലവി വാട്സാപ്പ് ഗ്രൂപ്പുകളിലേക്കയച്ച സന്ദേശങ്ങളുടെ വിശദാംശങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഓം പ്രകാശിന്റെ ഭാര്യ പല്ലവി നിലവിൽ പോലീസ് കസ്റ്റഡിയിലാണ്. ഓം പ്രകാശ് തനിക്ക് വിഷം നൽകുന്നുവെന്ന് പല്ലവി സംശയം പ്രകടിപ്പിച്ചിരുന്നു. താൻ വീട്ടിൽ ബന്ദിയാണെന്നും ഓം പ്രകാശിന്റെ ആളുകൾ തന്നെ നിരീക്ഷിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി പല്ലവി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സന്ദേശങ്ങൾ അയച്ചിരുന്നതായും പോലീസ് കണ്ടെത്തി.
അതേസമയം അമ്മ വിഷാദരോഗം അനുഭവിച്ചിരുന്നുവെന്ന് അവരുടെ മകൻ പോലീസിന് മൊഴി നൽകിയിരുന്നു. പല്ലവിക്ക് മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടെന്നും പോലീസും സംശയിക്കുന്നുണ്ട്. ഞായറാഴ്ച വൈകീട്ടോടെയാണ് എച്ച്എസ്ആർ ലേഔട്ടിലെ വീട്ടിലാണ് ഓം പ്രകാശിനെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഐപിഎസ് ഉദ്യോഗസ്ഥരുടെ ഗ്രൂപ്പിലേക്കടക്കം പല്ലവി ഭർത്താവിനെതിരെ പരാതി ഉന്നയിച്ചുകൊണ്ട് സന്ദേശമയച്ചിരുന്നു.
ഓം പ്രകാശിന്റെ മരണത്തിൽ പല്ലവിക്കൊപ്പം മകൾ കൃതിയെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊലപാതകത്തിൽ കൃതിക്ക് പങ്കുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. ഇതിനിടെ പല്ലവിയാണ് ഓം പ്രകാശിനെ കൊലപ്പെടുത്തിയതെന്നാണ് മകൻ കാർത്തികേശ് മൊഴി നൽകിയിട്ടുണ്ട്. പല്ലവി ഓംപ്രകാശിനെ കെട്ടിയിട്ട ശേഷം പലതവണ കുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
TAGS: KARNATAKA | CRIME
SUMMARY: Wife Pallavis whatsapp details revealed in dgp’s murder