ന്യൂഡല്‍ഹി: കർഷകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നും അനിശ്ചിതകാല നിരാഹാരമിരിക്കുന്ന കർഷക നേതാവ് ജഗജീത് സിങ് ദല്ലേവാളിന്റെ ജീവൻ രക്ഷിക്കണമെന്നും ആവശ്യപ്പെട്ട് കിസാന്‍ മസ്ദൂര്‍ മോര്‍ച്ച (കെ എം എം), സംയുക്ത കിസാന്‍ മോര്‍ച്ച (രാഷ്ട്രീയേതരം) എന്നീ സംഘടനകള്‍ നടത്തുന്ന കര്‍ഷക ബന്ദില്‍ പഞ്ചാബ് നിശ്ചലം. പഞ്ചാബിലെ വിവിധയിടങ്ങളില്‍ കര്‍ഷകരുടെ നേതൃത്വത്തില്‍ റോഡുകള്‍ ഉപരോധിച്ചു. ബന്ദിനെത്തുടര്‍ന്ന് പഞ്ചാബില്‍ 150ലധികം ട്രെയിനുകള്‍ റദ്ദാക്കി. പാല്‍, പഴം, പച്ചക്കറി വാഹനങ്ങള്‍ നിരത്തിലിറങ്ങില്ല. മാര്‍ക്കറ്റുകളെല്ലാം വൈകുന്നേരം വരെ അടഞ്ഞുകിടന്നു. ഇന്ന് രാവിലെ ഏഴ് മുതല്‍ തുടങ്ങിയ ബന്ദ് വൈകിട്ടോടെ അവസാനിച്ചു.
ഖനൗരി അതിര്‍ത്തിയില്‍ 33 ദിവസമായി നിരാഹാരം തുടരുകയാണ് ദല്ലേവാള്‍. ആരോഗ്യം അപകടകരമാംവിധം വഷളായിട്ടും കര്‍ഷക പ്രശ്‌ന പരിഹരിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. പഞ്ചാബ് മന്ത്രിമാരുടെ സംഘം വൈദ്യസഹായം സ്വീകരിക്കണമെന്ന് ദല്ലേവാളിനോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം നിരാകരിക്കുകയായിരുന്നു. അടിയന്തര സാഹചര്യമുണ്ടായാൽ നേരിടാൻ രജീന്ദ്ര മെഡിക്കൽ കോളേജ്, പട്യാല മാതാ കൗശല്യ ആശുപത്രി എന്നിവിടങ്ങളിൽനിന്നുള്ള മെഡിക്കൽ സംഘത്തെ പഞ്ചാബ് സർക്കാർ സജ്ജമാക്കിയിട്ടുണ്ട്.
<BR>
TAGS : PUNJAB | FARMERS PROTEST
SUMMARY : Farmers’ strike: More than 150 trains cancelled in Punjab