ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ രാജ്യത്തിന്റെ 26-ാമത് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിച്ചു. നിയമനം രാഷ്‌ട്രപതി ദ്രൗപദി മുർമു അംഗീകരിച്ചു. 2029 ജനുവരി 26 വരെയാണ് കാലാവധി. 1988 ബാച്ച് കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ ഗ്യാനേഷ് കുമാർ ആഗ്ര സ്വദേശിയാണ്. നിലവിലെ മുഖ്യതിരഞ്ഞെടുപ്പ് ഓഫിസർ രാജീവ് കുമാർ ചൊവ്വാഴ്ച സ്ഥാനമൊഴിയും. വിവേക് ജോഷിയാണ് പുതിയ തിരഞ്ഞെടുപ്പ് കമ്മിഷണർ.
പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവരടങ്ങിയ സെലക്ഷൻ കമ്മിറ്റി ഇന്നലെ യോഗം ചേർന്നിരുന്നു. അതേസമയം ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി കേന്ദ്രമന്ത്രിയെ സമിതിയിൽ ഉൾപ്പെടുത്തിയ നിയമനിർമ്മാണത്തിൽ രാഹുൽ വിയോജിപ്പ് രേഖപ്പെടുത്തി. മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറെ തിരഞ്ഞെടുക്കേണ്ട സെലക്ഷന്‍ കമ്മിറ്റിയില്‍നിന്നു സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ കേന്ദ്രം ഒഴിവാക്കിയത് നേരത്തെ വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഇതിനെതിരായ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് രാഹുൽ ഗാന്ധി വിയോജിപ്പ് രേഖപ്പെടുത്തിയത്.
ഈ വര്‍ഷം ബിഹാറില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പും അടുത്ത വര്‍ഷം ബംഗാള്‍, അസം, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പും ഗ്യാനേഷ് കുമാറാകും നിയന്ത്രിക്കുക.
<br>
TAGS : GYANESH KUMAR | ELECTION COMMISION OF INDIA
SUMMARY : Gyanesh Kumar Chief Election Commissioner