കോഴിക്കോട്: ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണത്തിന്‍റെ ഭാഗമായി ചോദ്യം ചെയ്യലിന് ഹാജരാകാത്ത എംഎസ് സൊല്യൂഷന്‍സിലെ അധ്യാപകര്‍ക്കെതിരെ കര്‍ശന നടപടിയുമായി ക്രൈംബ്രാഞ്ച്. രണ്ടു തവണ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നല്‍കിയിട്ടും അധ്യാപകര്‍ ഹാജരായില്ല. ഇതേതുടര്‍ന്നാണ് കര്‍ശന നടപടിയിലേക്ക് ക്രൈംബ്രാഞ്ച് നീങ്ങുന്നത്.
ഹാജരാകാൻ ആവശ്യപ്പെട്ട് വീണ്ടും നോട്ടീസ് നല്‍കും. ഇനിയും ഹാജരായില്ലെങ്കില്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ചിന്‍റെ നീക്കം. എംഎസ് സൊല്യൂഷന്‍സ് അപ്‍ലോഡ് ചെയ്ത ചോദ്യപേപ്പര്‍ പ്രവചന വീഡിയോകളുടെ വിശദാംശം തേടി അന്വേഷണ സംഘം യൂട്യൂബിന് മെയില്‍ അയച്ചു. എസ്‌എസ്‌എല്‍സി ഇംഗ്ലീഷ്, പ്ലസ് വണ്‍ കണക്ക് പരീക്ഷകളുടെ പ്രവചന വീഡിയോകളുടെ വിശദാംശമാണ് തേടിയത്.
എംഎസ് സൊല്യൂഷൻസ് സിഇഒ ഷുഹൈബിനായുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഷുഹൈബിനായി നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. വിദേശത്തേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. ഇതിനായി അന്വേഷണ സംഘം ബ്യൂറോ ഓഫ് ഇമിഗ്രേഷനുമായി ചർച്ച ചെയ്ത് നോട്ടീസ് പുറത്തിറക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ചിന് മുന്നില്‍ ഹാജരാകാൻ നോട്ടീസ് അയച്ചിട്ടും, ഷുഹൈബ് ഹാജരാകാൻ തയ്യാറായിരുന്നില്ല. ഹാജരാകാത്തതിനാല്‍ ഷുഹൈബിൻ്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 31ലേക്ക് മാറ്റിയിരുന്നു.
TAGS : QUESTION PAPER LEAKE
SUMMARY : Question paper leak: Crime branch takes strict action against MS Solutions teachers