പൂനെ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്കെതിരെ കൂറ്റൻ വിജയവുമായി ചരിത്രം കുറിച്ച് ന്യൂസിലൻഡ്. 113 റണ്‍സിനാണ് കിവീസ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. 359 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 245 റണ്‍സിന് പുറത്തായി. ജയത്തോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയും ന്യൂസിലൻഡ് സ്വന്തമാക്കി.
2012ന് ശേഷം ആദ്യമായാണ് സ്വന്തം നാട്ടില്‍ ഇന്ത്യയ്ക്ക് ടെസ്റ്റ് പരമ്പര നഷ്ടമാകുന്നത്. ഇംഗ്ലണ്ടായിരുന്നു അന്ന് ഇന്ത്യയെ പരാജയപ്പെടുത്തിയത് (2-1). 2013ന് ശേഷം തുടർച്ചയായി 18 ടെസ്റ്റ് പരമ്പരകളാണ് ഇന്ത്യ നേടിയിട്ടുള്ളത്. ഇന്ത്യയില്‍ ന്യൂസിലൻഡ് നേടുന്ന ആദ്യ ടെസ്റ്റ് പരമ്പര കൂടിയാണിത്.
മിച്ചല്‍ സാന്റ്നറിന്റെ പന്തുകള്‍ക്ക് മുന്നിലായിരുന്നു ഇന്ത്യൻ ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ വീണിത്. രോഹിത് ശർമ (8) പരാജയപ്പെട്ടെങ്കിലും യശസ്വി ജയ്സ്വാള്‍ – ശുഭ്മാൻ ഗില്‍ സഖ്യം ഇന്ത്യയ്ക്ക് ആദ്യ സെഷനില്‍ മുൻതൂക്കം നല്‍കി. എന്നാല്‍, രണ്ടാം സെഷനില്‍ മറിച്ചായിരുന്നു കാര്യങ്ങള്‍. ഇന്ത്യയ്ക്ക് ആറ് വിക്കറ്റുകളാണ് നഷ്ടമായത്. അതില്‍ നാലും നേടി തന്റെ കരിയറിലെ രണ്ടാം അഞ്ച് വിക്കറ്റ് സാന്റ്നർ സ്വന്തമാക്കി.
103 റണ്‍സ് ഒന്നാം ഇന്നിങ്സ് ലീഡുമായി ഇറങ്ങിയ ന്യൂസിലൻഡ് രണ്ടാം ഇന്നിങ്സില്‍ 255 റണ്‍സിന് പുറത്താകുകയായിരുന്നു. 198-5 എന്ന നിലയില്‍ മൂന്നാം ദിനം പുനരാരംഭിച്ച സന്ദർശകർക്ക് 57 റണ്‍സ് മാത്രമാണ് കൂട്ടിച്ചേർക്കാനായത്. ഇന്ത്യയ്ക്കായി വാഷിങ്ടണ്‍ സുന്ദർ നാലും രവീന്ദ്ര ജഡേജ മൂന്നും വിക്കറ്റുകള്‍ നേടി.
TAGS: SPORTS | CRICKET
SUMMARY: Newzealand beats India in test cricket series