കോഴിക്കോട്: പ്രശസ്ത നാടക– സിനിമാ ഗായികയും അഭിനേത്രിയുമായ മച്ചാട്ട് വാസന്തി (81) അന്തരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം. വർഷങ്ങൾക്കു മുൻപ് അപകടത്തിൽ പരുക്കേറ്റിരുന്ന വാസന്തി വാർധക്യസഹജമായ അസുഖങ്ങളാലടക്കം ചികിത്സയിലായിരുന്നു. സംഗീതസംവിധായകന്‍ ബാബുരാജിന്റെ ശിഷ്യയും സംഗീതസംഘത്തിലെ അംഗവുമായിരുന്നു. കെ.പി.എ.സിയുടേതടക്കം ഒട്ടേറെ വിഖ്യാത നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. നാടകത്തിലും സിനിമയിലും ആകാശവാണിയിലുമായി പതിനായിരത്തിലേറെ ഗാനങ്ങൾക്കാണ് വാസന്തി ശബ്ദം നൽകിയത്.
കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനും വിപ്ലവ ഗായകനും റേഡിയോ ആർട്ടിസ്റ്റുമായ മച്ചാട് കൃഷ്ണന്‍റെയും കല്യാണിയുടെയും മകളായി കണ്ണൂർ കക്കാടാണ് വാസന്തി ജനിച്ചത്.. കണ്ണൂരിൽ നടന്ന കിസാൻസഭാ സമ്മേളന വേദിയില്‍ ഒന്‍പതാം വയസില്‍ വാസന്തി പാടിത്തുടങ്ങി. അന്ന് ഇ.കെ.നായനാരാണു കുഞ്ഞു വാസന്തിയെ വേദിയിലേക്ക് എടുത്തുകയറ്റിയത്. വാസന്തിയുടെ അച്ഛന്‍റെ സുഹൃത്തായിരുന്നു എം.എസ്.ബാബുരാജ്. അങ്ങിനെ ബാബുരാജിന്റെ ശിക്ഷണത്തില്‍ പാട്ടു പഠിച്ചു തുടങ്ങി.
ബാബുരാജ് ആദ്യമായി സംഗീതസംവിധാനം നിർവഹിച്ച തിരമാല എന്ന ചിത്രത്തിലാണ് വാസന്തി ആദ്യമായി പാടിയതെങ്കിലും ആ ചിത്രം പുറത്തിറങ്ങിയില്ല. പിന്നാലെ രാമു കാര്യാട്ടിന്റെ മിന്നാമിനുങ്ങ് എന്ന ചിത്രത്തിൽ, പി.ഭാസ്കരന്റെ രചന നിര്‍വഹിച്ച് ബാബുരാജ് ഈണം പകർന്ന ‘തത്തമ്മേ തത്തമ്മേ നീ പാടിയാൽ അത്തിപ്പഴം തന്നിടും’, ‘ആരു ചൊല്ലിടും ആരു ചൊല്ലിടും’ എന്നീ പാട്ടുകൾ പാടി സിനിമാ രംഗത്തേക്ക്. കുട്ട്യേടത്തി, അമ്മു, ഓളവും തീരവും എന്നീ ചിത്രങ്ങളിലും പാടി. ‘പച്ചപ്പനന്തത്തേ പുന്നാരപ്പൂമുത്തേ’, ‘മണിമാരന്‍ തന്നത് പണമല്ല’ തുടങ്ങിയവയാണ് ശ്രദ്ധേയ ഗാനങ്ങള്‍.
നെല്ലിക്കോട് ഭാസ്കരന്‍റെ തിളക്കുന്ന കടൽ, ദേശപോഷിണിയുടെ ഈഡിപ്പസ്, ബഹദൂർ സംവിധാനം ചെയ്ത വല്ലാത്ത പഹയൻ, പി.ജെ. ആന്‍റണിയുടെ ഉഴുവുചാൽ, കുതിരവട്ടം പപ്പുവിനൊപ്പം രാജാ തിയറ്റേഴ്സിന്‍റെ കറുത്ത പെണ്ണ്, കെ.പി.എ.സിയുടെ നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി, തിക്കോടിയന്‍റെ നാടകങ്ങൾ അടക്കമുള്ളവയിൽ വാസന്തി അഭിനേത്രിയും ഗായികയുമായി.
ഓളവും തീരവും സിനിമയിൽ ബാബുരാജിന്‍റെ സംഗീതത്തിൽ യേശുദാസിനൊപ്പം പാടിയ ‘മണിമാരൻ തന്നത് പണമല്ല പൊന്നല്ലാ.. മധുരക്കിനാവിന്‍റെ കരിമ്പുതോട്ടം..’ എന്ന ഗാനം മച്ചാട്ട് വാസന്തിയെ ജനകീയയാക്കി. കലാസാഗർ മ്യൂസിക് ക്ലബ് സെക്രട്ടറിയായിരുന്ന പരേതനായ പി കെ ബാലകൃഷ്ണനായിരുന്നു ഭർത്താവ്. അമ്മ: പരേതയായ കല്യാണി. മക്കൾ: മുരളി (സിപിഐ എം ഫാറൂഖ് കോളേജ് കൊറ്റമംഗലം ബ്രാഞ്ച് അംഗം), സംഗീത. മരുമക്കൾ: സോമശേഖരൻ, സുനിത. സഹോദരങ്ങൾ: മച്ചാട്ട് ശശി (കണ്ണൂർ), മച്ചാട്ട് ശ്യാമള (ചെറുവണ്ണൂർ), പരേതരായ സുപ്രിയ, വത്സല, മീര.
<br>
TAGS : OBITUARY | MACHATT VASANTHI
SUMMARY : Theater and film singer and actress Machat Vasanthi passed away