ജൊഹന്നസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി-20 പരമ്പരയിലെ നാലാമത്തെയും അവസാനത്തെയും മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. വാണ്ടറേഴ്‌സ് സ്റ്റേഡിയത്തില്‍ നടന്ന മത്സത്തില്‍ 135 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. തിലക് വര്‍മ (120), സഞ്ജു സാംസണ്‍ (109) എന്നിവരുടെ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ നേടിയത്.
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 283 റണ്‍സ്. ദക്ഷിണാഫ്രിക്കയുടെ മറുപടി 18.2 ഓവറില്‍ 148 റണ്‍സില്‍ അവസാനിച്ചു. ഇതോടെ, നാലു മത്സരങ്ങടങ്ങിയ പരമ്പര ഇന്ത്യ 3-1ന് സ്വന്തമാക്കി. ടി-20യില്‍ ഇന്ത്യയുടെ രണ്ടാമത്തെ ഉയര്‍ന്ന സ്‌കോറാണിത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരയുള്ള ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് ജോഹന്നാസ് ബര്‍ഗില്‍ കുറിച്ചത്. പരമ്പരയില്‍ സഞ്ജു സാംസണും തിലക് വര്‍മയും രണ്ട് സെഞ്ച്വറികള്‍ വീതം നേടി. ആദ്യമായാണ് ഒരുടി20പരമ്പരയില്‍ രണ്ട് ഇന്ത്യന്‍ താരങ്ങള്‍ രണ്ട് വീതം സെഞ്ച്വറികള്‍ നേടുന്നത്.
മോശം തുടക്കമായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക്. 10 റണ്‍സെടുക്കുന്നതിനിടെ അവര്‍ക്ക് നാല് വിക്കറ്റുകള്‍ നഷ്ടമായി. ഇതില്‍ മൂന്നും അര്‍ഷ്ദീപിനായിരുന്നു. റീസ ഹെന്‍ഡ്രിക്സ് (0), എയ്ഡന്‍ മാര്‍ക്രം (8), ഹെന്റിച്ച് ക്ലാസന്‍ (0) എന്നിവരെയാണ് അര്‍ഷ്ദീപ് പുറത്താക്കിയത്. റ്യാന്‍ റിക്കില്‍ട്ടണ്‍ (1) ഹാര്‍ദിക് പാണ്ഡ്യക്കും വിക്കറ്റ് നല്‍കി. പിന്നീട് ട്രിസ്റ്റണ്‍ സ്റ്റബ്സ് (43), ഡേവിഡ് മില്ലര്‍ (36), മാര്‍കോ ജാന്‍സന്‍ (പുറത്താവാതെ 29) എന്നിവര്‍ നടത്തിയ പോരാട്ടമാണ് ആതിഥേയരെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ആന്‍ഡിലെ സിംലെയ്ന്‍ (2), ജെറാള്‍ഡ് കോട്സെ (12), കേശവ് മഹാരാജ് (6), ലൂതോ സിംപാല (3) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. മൂന്ന് വിക്കറ്റ് നേടിയ അര്‍ഷ്ദീപ് സിങ്, രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ പുറത്താക്കിയ വരുണ്‍ ചക്രവര്‍ത്തി, അക്സര്‍ പട്ടേല്‍ എന്നിവരാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്.
TAGS: SPORTS | CRICKET
SUMMARY: India beats South Africa in fourth and last t-20