ബെംഗളൂരു: ബെംഗളൂരുവിലെ പിജിയിൽ വെച്ച് നടന്ന യുവതിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സ്ഥാപന ഉടമകൾക്കെതിരെ പോലീസ് സ്വമേധയാ കേസെടുത്തു. കോറമംഗലയിലെ വെങ്കട്ട റെഡ്ഡി ലേ ഔട്ടിൽ സ്ഥിതി ചെയ്യുന്ന ഭാർഗവി സ്റ്റേയിംഗ് ഹോംസ് ഫോർ ലേഡീസ് എന്ന പിജി അക്കമഡേഷൻ്റെ ഉടമകളായ എം ശ്യാംസുന്ദർ റെഡ്ഡി, ഭാര്യ ഭാർഗവി എന്നിവർക്കെതിരെയാണ് കേസെടുത്തത്.
ജൂലൈ 24നാണ് പിജിയിൽ താമസിച്ചിരുന്ന ബിഹാർ സ്വദേശി കൃതി കുമാരി (22) കൊല്ലപ്പെട്ടത്. രാത്രി ഹോസ്റ്റലിൽ കയറിയ അക്രമി യുവതിയെ കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു.
ഹോസ്റ്റൽ കെട്ടിടത്തിലെ മൂന്നാംനിലയിലെ മുറിയ്ക്ക് സമീപംവെച്ചാണ് യുവതിയെ കൊലപ്പെടുത്തിയത്. സംഭവത്തിൽ കൃതിയുടെ സുഹൃത്ത് അറസ്റ്റിലായിരുന്നു.
കൊലപാതകം നടന്ന ദിവസം രാത്രി 11 മണിയോടെ പിജിയുടെ പ്രവേശന കവാടം തുറന്നിരുന്നുവെന്നും സുരക്ഷാ ജീവനക്കാരൻ ഉണ്ടായിരുന്നില്ലെന്നും പോലീസ് പറഞ്ഞു. താമസക്കാർക്കുള്ള ബയോമെട്രിക് സംവിധാനം ഏർപ്പെടുത്തിയെങ്കിലും അതും ഉപയോഗിച്ചില്ല. ഈ സുരക്ഷാ വീഴ്ചകൾ കൊലപാതകത്തിൽ പ്രതിയെ സഹായിച്ചുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
TAGS: BENGALURU | CRIME
SUMMARY: Bengaluru PG murder: Paying Guest owners booked for security lapses