കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ വധശിക്ഷ ലഭിച്ച പ്രതി അമീറുല്‍ ഇസ്ലാമിന്റെ മനോനിലയില്‍ കുഴപ്പമില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ ബോര്‍ഡ് തയ്യാറാക്കിയ റിപ്പോര്‍ട്ട് സുപ്രീം കോടതിക്ക് കൈമാറി. മാനസികമായ പ്രശ്‌നങ്ങള്‍, വ്യാകുലത, ഭയം എന്നിവ അമീറുല്‍ ഇസ്ലാമിനെ അലട്ടുന്നില്ലെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.
വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ സൂപ്രണ്ട് തയ്യാറാക്കിയ സ്വഭാവ സര്‍ട്ടിഫിക്കറ്റും കോടതിക്ക് കൈമാറി. ജയിലിലെ കുറ്റങ്ങള്‍ക്ക് ഇത് വരെയും അമീറുല്‍ ഇസ്ലാമിനെ ശിക്ഷിച്ചിട്ടില്ലെന്നും ജയില്‍ സൂപ്രണ്ട് നല്‍കിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. കേരള ഹൈക്കോടതി വിധിക്കെതിരെ പ്രതി അമീറുല്‍ ഇസ്ലാം നല്‍കിയ ഹര്‍ജി പരിഗണിച്ച ഘട്ടത്തില്‍ ആണ് മാനസികാരോഗ്യനില സംബന്ധിച്ച റിപ്പോര്‍ട്ടും സ്വഭാവ സര്‍ട്ടിഫിക്കറ്റും സമര്‍പ്പിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചത്.
2016 ഏപ്രില്‍ 28നായിരുന്നു പെണ്‍കുട്ടി പെരുമ്പാവൂരിലെ വീട്ടില്‍ വെച്ച് ക്രൂരമായ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത്. പ്രതിയുടെ ഡി.എൻ.എ സാമ്പിളുകള്‍ വിടിന്‍റെ പുറത്തെ വാതിലില്‍ നിന്നും പെണ്‍കുട്ടിയുടെ നഖത്തിനുള്ളില്‍ നിന്നും ധരിച്ചിരുന്ന വസ്ത്രത്തില്‍ നിന്നും കണ്ടെത്തിയിരുന്നു. സംഭവത്തിനു ശേഷം പ്രതി വീട്ടില്‍ നിന്നും ഇറങ്ങി പോകുന്നതിന് ദൃക്‌സാക്ഷികളുമുണ്ട്. പ്രതിയുടെ ചെരിപ്പും മുറിവേല്‍പ്പിക്കാൻ ഉപയോഗിച്ച കത്തിയും തൊട്ടടുത്ത പറമ്പിൽ നിന്നും കണ്ടെത്തിയിരുന്നു.
TAGS : LATEST NEWS
SUMMARY : Perumbavoor law student’s murder; The medical board report was forwarded to the Supreme Court