ബെംഗളൂരു: പ്രണയം നടിച്ച് യുവാവിൽ നിന്നും പണം തട്ടി അധ്യാപികയുൾപ്പെടെ മൂന്ന് പേർ പിടിയിൽ. പ്രീ- സ്കൂൾ അധ്യാപികയായ ശ്രീദേവി രുദാഗി (25), ഗണേഷ് കാലെ (38), സാഗർ മോർ (28) എന്നിവരാണ് ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. വിജയപുര സ്വദേശികളാണ് മൂവരും. ശ്രീദേവി പഠിപ്പിക്കുന്ന വിദ്യാർഥിയുടെ പിതാവിന്റെ പരാതിയിലാണ് നടപടി.
മഹാലക്ഷ്മി ലേഔട്ടിൽ പ്രീ- സ്കൂൾ അധ്യാപികയാണ് ശ്രീദേവി. നഗരത്തിലെ വ്യാപാരിയായ പരാതിക്കാരൻ, തന്റെ ഇളയ കുട്ടിയെ 2023-ൽ ശ്രീദേവി അധ്യാപികയായ പ്രീ- സ്കൂളിൽ ചേർത്തിരുന്നു. സ്കൂളുമായി ബന്ധപ്പെട്ട് ആവശ്യങ്ങൾക്കെന്ന് പറഞ്ഞ് ശ്രീദേവി 2024-ൽ പരാതിക്കാരനിൽനിന്ന് രണ്ടുലക്ഷം രൂപ കൈപ്പറ്റി. പിന്നീട് മടക്കിനൽകാമെന്ന് ഉറപ്പ് നൽകിയിരുന്നു. 2024 ജനുവരിയിൽ പണം തിരികെ ചോദിച്ചപ്പോൾ സ്കൂളിന്റെ പാർട്ണറാക്കാമെന്ന് വാഗ്ദാനംചെയ്തു. ഇതിനിടെ ഇരുവരും തമ്മിൽ പ്രണയത്തിലായി. പതിവായി ഉപയോഗിക്കുന്ന നമ്പർ ഒഴിവാക്കി പുതിയ സിം കാർഡ് എടുത്തായിരുന്നു ഇരുവരും പരസ്പരം സംസാരിച്ചിരുന്നത്.
നേരത്തെ നൽകിയ പണം തിരികെ ആവശ്യപ്പട്ടപ്പോൾ ശ്രീദേവി, പരാതിക്കാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തി. ഇവിടെവെച്ച് പരാതിക്കാരനോട് അടുത്തിടപഴകിയ ശ്രീദേവി, 50,000 രൂപ കൂടി കൈക്കലാക്കി. ബന്ധം തുടരുന്നതിനിടെ 15 ലക്ഷം രൂപ യുവാവിനോട് ശ്രീദേവി ആവശ്യപ്പെട്ടു. പണം കണ്ടെത്താൻ കഴിയാതിരുന്ന പരാതിക്കാരൻ, ശ്രീദേവിയുമായുള്ള ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചു. എന്നാൽ ഇതിൽ പ്രകോപിതയായ ശ്രീദേവി തന്റെ കൂട്ടാളികൾക്കൊപ്പം ചേർന്ന് യുവാവിനെ ആക്രമിക്കുകയും ഒരു കോടി രൂപ ആവശ്യപ്പെടുകയും ചെയ്തു. ഇതേതുടർന്നു യുവാവ് പോലീസിനെ സമീപിക്കുകയായിരുന്നു.
TAGS: BENGALURU | ARREST
SUMMARY: Preschool owner among three arrested for blackmailing businessman