ബെംഗളൂരു: ഷിരൂരിൽ സോണാർ പരിശോധനയിൽ പുതിയ സിഗ്നൽ കണ്ടെത്തി. റഡാർ സിഗ്നൽ ലഭിച്ച അതേ സ്ഥലത്താണ് പുതിയ സിഗ്നൽ കിട്ടിയത്. ഈ ഭാഗത്ത് ഇന്ന് വിശദമായ പരിശോധന നടത്തും. റഡാർ പരിശോധനയിൽ കണ്ടെത്തിയ അതേ സ്ഥലമാണ് സോണാർ പരിശോധനയിലും തെളിഞ്ഞത്. ഇത് ട്രക്കിന്റെ ഭാഗങ്ങൾ എന്നാണ് സംശയം. സിഗ്നൽ കിട്ടിയ ഭാഗത്ത് ആധുനിക ഉപകരണം ഉപയോഗിച്ചായിരിക്കും ഇന്ന് നടക്കുന്ന പരിശോധന.
റഡാർ, സോണാർ പരിശോധനകളിൽ ഒരേ സ്ഥലം കണ്ടെത്തുന്നത് ഇതാദ്യമായാണ്. പുഴയിലെ മണ്‍കൂനയില്‍ നാവികസേന നടത്തിയ പരിശോധനയിലാണ് സിഗ്നല്‍ ലഭിച്ചത്. പുഴയുടെ അടിത്തട്ടിൽ കണ്ടെത്തിയ വലിയ വസ്തു സംബന്ധിച്ചു രണ്ട് നിഗമനങ്ങളാണ് സൈന്യത്തിനുള്ളത്. അർജുൻ്റെ ലോറി അല്ലെങ്കിൽ പുഴയിലേക്ക് മറിഞ്ഞ ടവറോ ആകാം ഇതെന്നാണ് നിഗമനം. ആര്‍മിയിലെ മേജര്‍ ജനറലായിരുന്ന എം . ഇന്ദ്രബാലിന്റെ സഹായം ദൗത്യസേന തേടിയിട്ടുണ്ട്. അദ്ദേഹം ഇന്ന് ഷിരൂരിലെത്തും
ഇന്നലെ രാവിലെ എട്ട് മണിയോടെ ഇന്ത്യന്‍ സൈന്യവും നാവിക സേനയും പുഴയിലിറങ്ങി തെരച്ചില്‍ ആരംഭിച്ചിരുന്നു. കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് തെരച്ചില്‍ നേരത്തെ അവസാനിപ്പിക്കേണ്ടിവന്നിരുന്നു. നേവിയുടെ സ്കൂബ സംഘം ഗംഗാവലി പുഴയിൽ ഇറങ്ങി പരിശോധന നടത്താൻ ശ്രമിച്ചെങ്കിലും അടിയൊഴുക്കു കാരണം തിരച്ചിൽ അവസാനിപ്പിച്ചു. ഇടവിട്ടുള്ള കനത്ത മഴ മൂലം രക്ഷാപ്രവർത്തനം അതീവ ദുഷ്കരമായിരുന്നു. ഇതിനിടെ നദി ഗതിമാറി ഒഴുകി അപകടത്തില്‍ മരിച്ച അങ്കോള ഒളവറൈ സ്വദേശി 62-കാരി സണ്ണി ഗൗഡയുടെ മൃതദേഹം പുഴയില്‍ നിന്ന് കണ്ടെത്തി. അപകടം നടന്ന ഷിരൂരില്‍ നിന്ന് പത്ത് കിലോമീറ്റര്‍ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ഒളവറൈയിലെ വീട്ടിലെത്തിച്ച മൃതദേഹം സംസ്‌കരിച്ചു.
<BR>
TAGS : SHIROOR LANDSLIDE
SUMMARY : A new signal was detected in the sonar probe at Shirur