ബെംഗളൂരു: ബസുകളിൽ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് പേയ്‌മെന്റ് നടപ്പാക്കാനൊരുങ്ങി കർണാടക ആർടിസി. ടിക്കറ്റ് അടയ്ക്കുന്നതിനായി കാർഡ് പേയ്‌മെന്റ് മെഷീനുകൾ കണ്ടക്ടർമാർക്ക് നൽകുമെന്ന് കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടർ അൻബു കുമാർ പറഞ്ഞു.
യാത്രക്കാരുടെ ദീർഘകാലമായുള്ള ആവശ്യപ്രകാരം നവംബർ ഒന്നിന് ക്യാഷ് ലെസ് സംവിധാനം കെഎസ്ആർടിസി നടപ്പാക്കിയിരുന്നു. നിലവിൽ കെഎസ്ആർടിസിയുടെ 8,400 ബസുകളിൽ യുപിഐ അധിഷ്ഠിത ടിക്കറ്റുകളാണ് വിതരണം ചെയ്യുന്നത്. ഏകദേശം 70,000 യാത്രക്കാർ പ്രതിദിനം യുപിഐ പേയ്‌മെൻ്റ് സംവിധാനം ഉപയോഗിച്ച് യാത്ര ചെയ്യുന്നുണ്ട്. ഇത് വഴി ഏകദേശം 40 ലക്ഷം രൂപ വരുമാനം കോർപ്പറേഷന് ലഭിക്കുന്നുമുണ്ട്.
എന്നാൽ ചില യാത്രക്കാർക്ക് യുപിഐ സംവിധാനം ഉപയോഗിക്കാൻ അറിയില്ല. ഇതരത്തിലുള്ളവർക്ക് വേണ്ടിയാണ് കാർഡ് പേയ്‌മെന്റ് നടപ്പാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പുതിയ സംവിധാനം അടുത്ത 15 ദിവസത്തിനുള്ളിൽ ആരംഭിക്കുമെന്ന് അൻബു കുമാർ പറഞ്ഞു. സിസ്റ്റം ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ബസുകളിൽ സ്വീകരിക്കും. ഇത് നടപ്പിലാക്കുന്നതിനായി ബാങ്കുകളുമായി ചർച്ചകൾ നടന്നുവരികയാണെന്ന് കുമാർ വ്യക്തമാക്കി. ഹാൻഡ് ഹെൽഡ് മെഷീനുകൾ ഇതിനകം സജ്ജമാണ്. സുരക്ഷാ പരിശോധനകൾക്ക് ശേഷം ഇവ ബസുകളിൽ ലഭ്യമാക്കും.
TAGS: KARNATAKA | KSRTC
SUMMARY: KSRTC plans to introduce card payment for travel