തൃശൂർ: ചാലക്കുടി ഫെഡറല്‍ ബാങ്കില്‍ നിന്ന് കത്തികാട്ടി 15 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രതിയുടെ മൊഴി പുറത്ത്. ബാങ്ക് മാനേജർ മരമണ്ടനാണെന്നും കത്തി കാട്ടിയപ്പോള്‍ തന്നെ അയാള്‍ മാറിതന്നുവെന്നും പ്രതി പോലീസിനോട് പറഞ്ഞു. ബാങ്കിലെ മുഴുവൻ പണവും എടുത്തുകൊണ്ട് പോകണമെന്ന് വിചാരിച്ചിരുന്നില്ല.
എനിക്ക് ആവശ്യമുണ്ടായിരുന്ന പണം കിട്ടിയെന്ന് ഉറപ്പായതോടെയാണ് ബാങ്കില്‍ നിന്ന് പോയത്. ജീവനക്കാർ എതിർത്തിരുന്നുവെങ്കില്‍ മോഷണത്തില്‍ നിന്ന് പിന്മാറുമായിരുന്നുവെന്നും പ്രതിയായ റിജോ പറഞ്ഞു. 3 മിനിറ്റു കൊണ്ടാണ് പ്രതിയായ റിജു ആന്റണി ബാങ്കില്‍ നിന്നും 15 ലക്ഷം രൂപ കവർന്ന് കടന്നു കളഞ്ഞത്. നേരത്തെ തന്നെ ബാങ്കിലെത്തി ഇയാള്‍ കാര്യങ്ങള്‍ നിരീക്ഷിച്ചിരുന്നു. ഇയാള്‍ക്കിവിടെ അക്കൗണ്ട് ഉണ്ടായിരുന്നു.
ബാങ്ക് ജീവനക്കാരെ കത്തികാട്ടി മുറിയില്‍ പൂട്ടിയിട്ട ശേഷമാണ് കവർച്ച നടത്തിയത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് തൃശ്ശൂർ റൂറല്‍ പോലീസ് റിജോ ആന്റണിയെ പിടികൂടുന്നത്. കടം വീട്ടാനാണ് ബാങ്ക് കൊള്ള നടത്തിയതെന്നാണ് പ്രതിയുടെ മൊഴി. വിദേശത്ത് ജോലി ചെയ്യുന്ന ഭാര്യ നാട്ടിലേക്ക് അയച്ച പണം സുഹൃത്തുക്കള്‍ക്ക് ചെലവ് ചെയ്തും മദ്യപിച്ചും റിജോ തീർത്തു.
ഭാര്യ മടങ്ങി വരുമ്പോൾ പണം നല്‍കാൻ ഇല്ലാത്ത സാഹചര്യം വന്നപ്പോഴാണ് മോഷണം നടത്തിയത്. മോഷണം നടത്തിയ ബാങ്കില്‍ അക്കൗണ്ട് ഉള്ള പ്രതി ഇവിടെ പലപ്പോഴായി സന്ദർശനം നടത്തിയിട്ടുണ്ട്. മോഷണത്തിന് പോകുമ്പോൾ ഒരു വസ്ത്രവും മോഷണത്തിന് മുമ്പും ശേഷവും മറ്റ് രണ്ട് വസ്ത്രങ്ങളും മാറ്റി ഇയാള്‍ പോലീസിനെ വഴിതെറ്റിക്കാനും ശ്രമിച്ചു.
എന്നാല്‍ പ്രതി ധരിച്ചിരുന്ന ഷൂവിന്റെ നിറവും സഞ്ചരിച്ച സ്കൂട്ടറുമുപയോഗിച്ച് പോലീസ് റിജോയെ കുടുക്കുകയായിരുന്നു. മോഷ്ടിച്ച പണത്തില്‍ നിന്ന് ഒരു കുപ്പി വാങ്ങുകയും 2.90 ലക്ഷം രൂപ കടം വീട്ടുകയും ചെയ്തിരുന്നു. റിജോ കടം വീട്ടിയ അന്നാട് സ്വദേശി ഈ തുക പോലീസിന് കൈമാറിയിരുന്നു. റിജോ അറസ്റ്റിലായത് അറിഞ്ഞാണ് ഇയാള്‍ പണം തിരികെ നല്‍കിയത്.
TAGS : LATEST NEWS
SUMMARY : Bank robbery suspect’s statement released