ബെംഗളൂരു: ബെംഗളൂരുവിൽ ജലനിരക്ക് വർധിപ്പിച്ചേക്കും. ബസ്, മെട്രോ നിരക്കുകളിലെ സമീപകാല നിരക്ക് വർധനവിന് പിന്നാലെയാണിത്. നിരക്ക് 30 ശതമാനം വരെ വർധിപ്പിക്കാൻ സാധ്യതയുണ്ടെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ പറഞ്ഞു. നിരക്ക് വർധന സംബന്ധിച്ച് ബിഡബ്ല്യൂഎസ്എസ്ബി സംസ്ഥാന സർക്കാരിന് റിപ്പോർട്ട് കൈമാറിയിരുന്നു. വർധിച്ചുവരുന്ന ചിലവുകൾ കാരണമുള്ള സാമ്പത്തിക നഷ്ടം നികത്താൻ യുണിറ്റിന് 7-8 പൈസ വരെ വർധന വരുത്താനാണ് ബിഡബ്ല്യൂഎസ്എസ്ബി ശുപാർശ ചെയ്തത്.
ഇത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ് ഈ വിഷയം നഗരത്തിലെ എംഎൽഎമാരുമായി ചർച്ച ചെയ്യുമെന്ന് ഡി. കെ. ശിവകുമാർ പറഞ്ഞു. ബജറ്റ് സമ്മേളനത്തിന് മുമ്പായി നിരക്ക് വർധന അന്തിമമാക്കാനായിരുന്നു സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ ഇത് നടന്നില്ലെന്നും, പകരം ബിബിഎംപിയുടെ ബജറ്റ് അവതരണത്തിന് മുമ്പായി നിരക്ക് വർധന അന്തിമമാക്കുമെന്നും അദ്ദേഹം പറഞ്ഞു. നിരക്ക് വർധന അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ബിഡബ്ല്യൂഎസ്എസ്ബി ബോർഡിന് പ്രതിവർഷം 1,000 കോടി രൂപയുടെ നഷ്ടം നേരിടുന്നതിനാലാണ് നടപടി. ജല ഉപഭോഗം കൃത്യമായി അളക്കുന്നതിനുള്ള നടപടികളും സർക്കാർ സ്വീകരിക്കുന്നുണ്ട്. 2014 മുതൽ ബെംഗളൂരുവിൽ ജലനിരക്ക് വർധിപ്പിച്ചിട്ടില്ലെന്നും ഇത് ബിഡബ്ല്യൂഎസ്എസ്ബി ബോർഡിന് നഷ്ടം ഉണ്ടാക്കിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
TAGS: BENGALURU | PRICE HIKE
SUMMARY: Water tariff in Bengaluru to be hiked