ബെംഗളൂരു: ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്താൻ കാർഷിക സർവകലാശാലയുടെ ഡ്രഡ്ജർ ഉപയോഗിക്കുന്നതിന്റെ സാധ്യത പരിശോധിക്കും. ഇതിനായി കേരളത്തിൽ നിന്നുള്ള കൃഷിവകുപ്പ് ഉദ്യോഗസ്ഥർ ഷിരൂരിലെത്തി. പരിശോധന വിജയകരമായാൽ ഡ്രഡ്ജർ ഉടൻ എത്തിച്ചേക്കും.
ബോട്ടുപോലെ പുഴയിൽ സഞ്ചരിച്ച് തെരച്ചിൽ നടത്താവുന്ന ഡ്രഡ്ജർ അവിടെ ഉപയോഗിക്കാനാകുമോ എന്നാണ് സംഘം പരിശോധിക്കുക. കാർഷിക സർവകലാശാലയ്ക്കായി പ്രത്യേകം നിർമ്മിച്ച ഡ്രഡ്ജറാണിത്. കനാലുകളിലും മറ്റും ആറു മീറ്റർ ആഴത്തിലുള്ള ചെളിയും ചണ്ടിയും നീക്കാനുപയോഗിക്കുന്നതാണ് ഇത്. ഗംഗാവലി പുഴയിലെ ശക്തമായ ഒഴുക്കിനെ അതിജീവിക്കാൻ ഇതിന് കഴിയുമോയെന്ന് സംഘം പരിശോധിക്കും.
ഒഴുക്ക് കൂടുതലാണെങ്കിൽ യന്ത്രം ഉപയോഗിക്കാനാകില്ലെന്നാണ് ഡ്രഡ്ജർ നിർമ്മിച്ച കമ്പനി വ്യക്തമാക്കിയിട്ടുള്ളത്. ആഴം കൂടിയ ഇടങ്ങളിൽ ഇരുമ്പുതൂണ് താഴ്ത്തി ഉപയോഗിക്കാം. അർജുനെ കാണാതായിട്ട് ഇന്നേക്ക് 15 ദിവസമാണ് പിന്നിടുന്നത്. തിരച്ചിൽ നിർത്തി കര, നാവികസേനാ അംഗങ്ങൾ ഇന്നലെ തിരിച്ചുപോയി. ഞായറാഴ്ച തിരച്ചിൽ നടത്തിയ പ്രാദേശിക മത്സ്യത്തൊഴിലാളികളും ഇന്നലെ ഇറങ്ങിയില്ല. ദേശീയ, സംസ്ഥാന ദുരന്തനിവാരണ സേനയിലെ ഏതാനും അംഗങ്ങൾ പുഴയിൽ ബോട്ടുമായി ഇറങ്ങിയെങ്കിലും കാര്യമായ നീക്കങ്ങളൊന്നും ഉണ്ടായില്ല.
TAGS: ARJUN | LANDSLIDE
SUMMARY: Arjun rescue mission finds no hope till today