മദ്യനയ കുംഭകോണ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ജൂലൈ 12 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് സിബിഐ സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി. മൂന്ന് ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്നാണ് കെജ്രിവാളിനെ ഇന്ന് കോടതിയില്‍ ഹാജരാക്കിയത്.
ജൂലൈ 12 വരെ കെജ്രിവാൾ തിഹാർ ജയിലിലല്‍ കഴിയണം. ചോദ്യം ചെയ്യലില്‍ കെജ്രിവാൾ സഹകരിക്കുന്നില്ലെന്നും, 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വേണമെന്നുമായിരുന്നു സിബിഐയുടെ ആവശ്യം. കെജ്രിവാൾ ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിഞ്ഞുമാറുന്നുവെന്നാണ് സിബിഐ അഭിഭാഷകന്‍ ഡിപി സിംഗ് വാദിച്ചത്. സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും സാധ്യതയുണ്ടെന്നും സിബിഐ ആശങ്ക പ്രകടിപ്പിച്ചു.
നിർണായക സാക്ഷികളെ ഇനിയും വിസ്തരിക്കാനുണ്ടെന്നും രേഖകളും ഡിജിറ്റല്‍ വിവരങ്ങളും ഉള്‍പ്പെടെ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കേണ്ടതുണ്ടെന്നും സിബിഐ വാദിച്ചു. മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി (എഎപി) ദേശീയ കണ്‍വീനറുമായ കെജ്രിവാളിനെ സി.ബി.ഐ. ജൂണ്‍ 26-ന് ആണ് സിബിഐ അറസ്റ്റ് ചെയ്തത്.
TAGS : LIQUAR SCAM DELHI | ARAVIND KEJIRIWAL
SUMMARY : Liquor policy scam: Kejriwal in judicial custody for 14 days