ബെംഗളൂരു: മലിനജലം കുടിച്ച് എട്ട് മാസം പ്രായമായ കുഞ്ഞ് ഉൾപ്പെടെ അഞ്ച് പേർ മരിച്ചു. വിജയപുര ഹാരപ്പനഹള്ളി താലൂക്കിലെ ടി.തുംബിഗെരെ ഗ്രാമത്തിലാണ് സംഭവം. സുരേഷ് (30), മഹന്തേഷ് (45), ഗൗരമ്മ (60), ഹനുമന്തപ്പ (38), എട്ട് മാസം പ്രായമുള്ള ആൺകുഞ്ഞ് എന്നിവരാണ് മരിച്ചത്. ഛർദ്ദി, വയറിളക്കം എന്നിവയുടെ ലക്ഷണങ്ങളോടെ 50-ലധികം ഗ്രാമവാസികൾ ആശുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞ 15 ദിവസമായി ഗ്രാമത്തിൽ മലിനമായ വെള്ളമാണ് വിതരണം ചെയ്യുന്നതെന്ന് ഗ്രാമവാസികൾ ആരോപിച്ചു. ഇതേതുടർന്ന് ഗ്രാമവാസികൾക്ക് നിരവധി ആരോഗ്യ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അധികൃതരോട് പരാതിപ്പെട്ടിട്ടും ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെന്ന് ഗ്രാമവാസികൾ പറഞ്ഞു. നിലവിൽ പത്തിലധികം പേരുടെ നില അതീവഗുരുതരമാണ്.
ഗ്രാമത്തിലേക്ക് വിതരണം ചെയ്ത ജലം പരിശോധിച്ചതായും, ഇത് ഉപയോഗശൂന്യമാണെന്ന് കണ്ടെത്തിയതായും ജില്ലാ ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു. വിജയനഗര ജില്ലാ പഞ്ചായത്തിലെയും ആരോഗ്യ കുടുംബക്ഷേമ വകുപ്പിലെയും ഉദ്യോഗസ്ഥർ ഗ്രാമത്തിലെത്തി സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ട്.
TAGS: KARNATAKA | DEATH
SUMMARY: Five dead, including infant, due to suspected contaminated water consumption