ബെംഗളൂരു: മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന്. വൈകീട്ട് 7.15ന് രാഷ്ട്രപതി ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. നരേന്ദ്ര മോദിയെ കൂടാതെ സഖ്യകക്ഷികളിൽ നിന്നടക്കം 30 ഓളം പേർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം. 8000ത്തോളം അതിഥികളാണ് ചടങ്ങിൽ പങ്കെടുക്കുക.
പുതിയ പാർലമെന്റ് നിർമ്മാണത്തിൽ പങ്കാളികളായ തൊഴിലാളികൾ, വന്ദേ ഭാരത്, മെട്രോ എന്നിവയുടെ നിർമ്മാണത്തിൽ പങ്കാളികളായവര്‍ക്കും ക്ഷണമുണ്ട്. മൂന്നാമത് എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞ വേളയിൽ ഇത്തവണ വിദേശ പ്രാധിനിത്യമാണ് കൂടുതലുള്ളത്. മാലിദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസു, ശ്രീലങ്കൻ പ്രസിഡൻ്റ് റനിൽ വിക്രമസിംഗെ, നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ, ഭൂട്ടാൻ രാജാവ് ജിഗ്മെ ഖേസർ നാംഗ്യേൽ വാങ്ചുക്ക്, മൗറീഷ്യസ് പ്രധാനമന്ത്രി എന്നിവർ പങ്കെടുക്കുമെന്നാണ് വിവരം. ചടങ്ങിന്റെ ഭാഗമാകാൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും സെയ്ഷെൽസ് വൈസ് പ്രസിഡൻ്റ് അഹമ്മദ് അഫീഫും ഡൽഹിയിൽ ശനിയാഴ്ചയോടെ ഡൽഹിയിൽ എത്തിയിരുന്നു.
യമൻ പ്രധാനമന്ത്രി അഹമ്മദ് ബിൻ മുബാറക്, ബെൽജിയം പ്രധാനമന്ത്രി അലക്സാണ്ടർ ഡിക്രൂ, അയർലൻഡ് പ്രധാനമന്ത്രി സൈമൺ ഹാരിസ്, സ്വിറ്റ്സർലൻഡ് പ്രസിഡണ്ട് വയോള അംഹെർഡ്, അമേരിക്കൻ പ്രസിഡന്റ് ജോബൈഡൻ, റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിൻ തുടങ്ങിയ നിരവധി ലോകരാഷ്ട്ര നേതാക്കളും ടെസ്ല സിഇഒ എലോൺ മസ്കും മൂന്നാം എൻഡിഎ സർക്കാരിന് ആശംസ നേർന്നിരുന്നു. ഇവർക്ക് പുറമേ എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർഥികൾ, സംഘടനാ ചുമതല വഹിക്കുന്ന ഭാരവാഹികൾ എന്നിവരും ചടങ്ങിന്റെ ഭാഗമാകും.
രണ്ടാം മോദി മന്ത്രിസഭയിലെ ബി.ജെ.പി.യുടെ പ്രധാന മുഖങ്ങളായിരുന്ന രാജ്‌നാഥ് സിങ്, അമിത് ഷാ, നിതിൻ ഗഡ്കരി, പിയൂഷ് ഗോയൽ എന്നിവർ മൂന്നാം മന്ത്രിസഭയിലും തുടരാനാണ് സാധ്യത.
TAGS: NDA| GOVERNMENT| BJP| POLITICS
SUMMARY: third consecutive nda government will take oath today