ബെംഗളൂരു: നഗരത്തിലെ അപ്പാര്‍ട്ട്‌മെന്റില്‍ യുവതിയെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച സംഭവത്തില്‍ പ്രധാന പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പിടികൂടാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ ബി. ദയാനന്ദ അറിയിച്ചു. പ്രതി പുറത്തുനിന്നുള്ള ആളാണെന്നും കൂടുതൽ വിവരം വെളിപ്പെടുത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
കൊലപാതകവുമായി ബന്ധപ്പെട്ട് നിരവധി വിവരങ്ങൾ ശേഖരിച്ചതായും പ്രതി പശ്ചിമ ബംഗാളിൽനിന്നുള്ള ആളാണെന്ന് പോലീസ് അറിയിച്ചതായും കർണാടക ആഭ്യന്തര മന്ത്രി ജി.പരമേശ്വര നേരത്തേ വ്യക്തമാക്കിയിരുന്നു.
ജാർഖണ്ഡ് സ്വദേശിനിയായ മഹാലക്ഷ്മിയാണ് കൊല്ലപ്പെട്ടത്. വയലിക്കാവലിൽ വാടകയ്‌ക്കെടുത്ത ഫ്ലാറ്റിലാണ് ഇവർ താമസിച്ചിരുന്നത്. ഭർത്താവുമായി പിണങ്ങിയ യുവതി വാടകവീട്ടിൽ താമസമാക്കിയിട്ട് ആറ് മാസമേ ആയിട്ടുള്ളു. ഭർത്താവ് ഹേമന്ദ് ദാസ് മകൾക്കൊപ്പമാണ് കഴിയുന്നത്. 165 ലിറ്ററിന്റെ ഫ്രിഡ്ജിലാണ് മൃതദേഹങ്ങളുടെ കഷണങ്ങളുണ്ടായിരുന്നത്. യുവതി താമസിച്ചിരുന്ന വീട്ടുടമയാണ് ഫ്ലാറ്റിൽ നിന്ന് ദുർഗന്ധം വരുന്നുവെന്ന് തന്നെ വിളിച്ച് അറിയിച്ചതെന്ന് മഹാലക്ഷ്മിയുടെ അമ്മ പറഞ്ഞു. വിവരം അറിഞ്ഞ് ഇവരും ഭർത്താവും വീട്ടിൽ എത്തിയപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്.
TAGS: BENGALURU | CRIME
SUMMARY: Woman’s chopped body found in fridge. The main accused has been identified