ബെംഗളൂരു: ബെംഗളൂരുവിൽ യുവതിയെ കൊലപ്പെടുത്തി 59 കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച സംഭവത്തിൽ പ്രതിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. കേസിലെ പ്രതിയും ഒഡീഷ സ്വദേശിയുമായ മുക്തി രഞ്ജൻ റോയിയെ (30) കഴിഞ്ഞ ദിവസം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇയാളുടെ മുറി പരിശോധിച്ചതിൽ നിന്നുമാണ് ആത്മഹത്യ കുറിപ്പ് കണ്ടെടുത്തത്.
സഹപ്രവർത്തകയായ മഹാലക്ഷ്മിയെ കൊലപ്പെടുത്തിയെന്നും യുവതിയുടെ അക്രമസ്വഭാവവും വഴക്കും തന്നെ അസ്വസ്ഥനാക്കിയെന്നും പ്രതിയുടെ ആത്മഹത്യാക്കുറിപ്പിലുണ്ട്. മഹാലക്ഷ്മി തന്നെ ആക്രമിക്കുകയും തന്നോട് ദേഷ്യപ്പെടുകയുംചെയ്തു. ഇതിനാലാണ് മഹാലക്ഷ്മിയെ മർദിച്ച് കൊലപ്പെടുത്തിയത്. ശേഷം മൃതദേഹം പല കഷണങ്ങളാക്കി വെട്ടിനുറുക്കിയെന്നും കുറിപ്പിലുണ്ടായിരുന്നു. അതേസമയം, പ്രതി തന്നെ എഴുതിയ കുറിപ്പാണോ എന്ന് സ്ഥിരീകരിക്കാനായി കൈയക്ഷര പരിശോധന നടത്തുമെന്ന് പോലീസ് അറിയിച്ചു. ഫൊറൻസിക് തെളിവുകളും പോലീസ് പരിശോധിച്ചുവരികയാണ്.
കൊല്ലപ്പെട്ട മഹാലക്ഷ്മിയും പ്രതിയായ മുക്തി രഞ്ജൻ റോയിയും ഏറെനാളായി അടുപ്പത്തിലായിരുന്നു. സെപ്റ്റംബർ രണ്ടിനാണ് യുവതി കൊല്ലപ്പെടുന്നത്. വിവാഹത്തിനായി പ്രതി യുവതിയെ നിർബന്ധിച്ചിരുന്നു. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വഴക്കുകൾ പതിവായിരുന്നു. ഏറെക്കാലമായി വിവാഹത്തിന് നിർബന്ധിച്ചിട്ടും മഹാലക്ഷ്മി ഇതിന് സമ്മതിച്ചില്ല. പിന്നാലെ മഹാലക്ഷ്മി തന്നെ ആക്രമിച്ചെന്നാണ് പ്രതിയുടെ ആത്മഹത്യാക്കുറിപ്പിലുള്ളത്.
TAGS: BENGALURU | CRIME
SUMMARY: Police finds death note of main accused in mahalakshmi murder case