ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ നടൻ ദർശന്റെ ജാമ്യ ഹർജിയിൽ വാദം കേൾക്കുന്നത് കർണാടക ഹൈക്കോടതി മാറ്റിവെച്ചു. നവംബർ 28ന് ഹർജി വീണ്ടും പരിഗണിക്കും. ദർശൻ്റെ വസ്ത്രത്തിൽ രക്തക്കറ കണ്ടെത്തിയെന്ന പോലീസിൻ്റെ അവകാശവാദം വ്യാജമാണെന്ന് ദർശന്റെ അഭിഭാഷകൻ നാഗേഷ് കോടതിയിൽ വാദിച്ചു.
പോലീസ് പിടിച്ചെടുത്ത ദർശൻ്റെ പണം കൊലക്കേസിനായി ഉപയോഗിച്ചതാണെന്ന് പോലീസ് വരുത്തിതീർക്കുകയാണെന്നും നാഗേഷ് വാദിച്ചു. ദർശനെതിരെ പോലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ ചേർത്തിരിക്കുന്ന പല കാര്യങ്ങളും കള്ളമാണെന്നും നാഗേഷ് ആരോപിച്ചു.
ഫോൺ രേഖകളുമായി ബന്ധപ്പെട്ട് പോലീസ് സമർപ്പിച്ച തെളിവുകളും ദർശനെ കുറ്റക്കാരൻ ആണെന്ന് തെളിയിക്കുന്നില്ലെന്നും നാഗേഷ് പറഞ്ഞു. ഹർജിയിൽ ചൊവ്വാഴ്ച വാദം കേട്ട ജസ്റ്റിസ് വിശ്വജിത്ത് ഷെട്ടി വാദം കേൾക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. അടുത്തിടെ നടന്റെ ആരോഗ്യനില പരിഗണിച്ച് കർണാടക ഹൈക്കോടതി ആറാഴ്ചത്തേക്ക് ജാമ്യം അനുവദിച്ചിരുന്നു. ജാമ്യത്തിന്റെ കാലാവധി അവസാനിക്കാറായതോടെയാണ് നടൻ വീണ്ടും ജാമ്യഹർജി സമർപ്പിച്ചത്.
TAGS: KARNATAKA | DARSHAN THOOGUDEEPA
SUMMARY: High Court defers hearing on Darshan’s bail plea to Nov 28