ബെംഗളൂരു: ലിവ് ഇൻ പങ്കാളിയായ മുൻ വനിതാ എസ്ഐയെ ഉപദ്രവിച്ചെന്ന പരാതിയിൽ ഐപിഎസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. കർണാടകയിലെ ഐപിഎസ് ഉദ്യോഗസ്ഥനും തമിഴ്നാട് സ്വദേശിയുമായ എം. അരുൺ രംഗരാജനെയാണ് (38) ഗോബിചെട്ടിപ്പാളയം പോലീസ് അറസ്റ്റ് ചെയ്തത്. പോലീസ് എത്തിയപ്പോൾ വീടിന് തീയിട്ട് ജീവനൊടുക്കാൻ ശ്രമിച്ച ഐപിഎസ് ഉദ്യോഗസ്ഥനെ ഏറെ സാഹസികമായാണ് കീഴ്പ്പെടുത്തിയത്.
കർണാടക പോലീസിലെ മുൻ വനിതാ എസ്ഐയായ സുജാതയാണ് (38)യുമായാണ് അരുൺ രംഗരാജനെതിരെ പരാതി നൽകിയത്. ഒരേ ജില്ലയിൽ ജോലിചെയ്യുന്നതിനിടെയാണ് ഇരുവരും അടുപ്പത്തിലായത്. രഹസ്യബന്ധം പുറത്തറിഞ്ഞതോടെ അരുണിന്റെ ഭാര്യ ഇയാളിൽ നിന്ന് വിവാഹമോചനം നേടി. പിന്നാലെ സുജാതയും ഭർത്താവുമായി വേർപിരിഞ്ഞു. തുടർന്ന് അരുണും സുജാതയും ഒരുമിച്ചായിരുന്നു താമസം. എന്നാൽ, ഒരുമിച്ച് താമസം തുടരുന്നതിനിടെ ഇവർക്കിടയിൽ പ്രശ്നങ്ങൾ ഉടലെടുക്കുകയായിരുന്നു.
തർക്കങ്ങളെ തുടർന്ന് കഴിഞ്ഞ ഫെബ്രുവരി മുതൽ സുജാത അരുണിൽ നിന്ന് പിരിഞ്ഞ് താമസിക്കുകയാണ്. തന്നെ നിരന്തരം ഉപദ്രവിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സുജാത മുമ്പും പോലീസിൽ പരാതി നൽകിയിരുന്നു.
കേസിൽ പ്രതിയായതോടെ രംഗരാജൻ കോടതിയിൽ നിന്ന് ജാമ്യംനേടി. എന്നാൽ, കേസിൽ ഉൾപ്പെട്ടതോടെ കർണാടക സർക്കാർ രംഗരാജനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. തുടർന്ന് ഗോബിചെട്ടിപ്പാളയത്ത് മാതാപിതാക്കൾക്കൊപ്പമായിരുന്നു ഇയാളുടെ താമസം. ഇതിനിടെ കഴിഞ്ഞ ഞായറാഴ്ച സുജാത വീണ്ടും ഇവിടെ താമസിക്കാനെത്തി. തുടർന്ന് ഇരുവരും തമ്മിൽ വീണ്ടും തർക്കമുണ്ടായി. കഴിഞ്ഞ ദിവസം പ്രശ്നം രൂക്ഷമായതോടെ രംഗരാജൻ ഇരുമ്പുവടികൊണ്ട് സുജാതയെ ആക്രമിക്കാൻ ശ്രമിച്ചെന്നാണ് പരാതി.
TAGS: BENGALURU | ARREST
SUMMARY: Accused of assault by estranged live-in partner, IPS officer arrested