ബെംഗളൂരു: ലോക്സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിൽ ക്രമക്കേട് ആരോപിച്ച് ബിജെപി സ്ഥാനാർഥി. ചാമരാജ്നഗർ മണ്ഡലത്തിൽ നിന്നുള്ള ബിജെപി സ്ഥാനാർഥി എസ്. ബാലരാജു ആണ് ആരോപണവുമായി രംഗത്തെത്തിയിട്ടുള്ളത്. ഇവിഎമ്മുകൾ സൂക്ഷിച്ചിരുന്ന സ്‌ട്രോംഗ്‌റൂമിലെ സിസിടിവി ഡിസ്‌പ്ലേ കുറച്ചുനേരം സ്വിച്ച് ഓഫ് ചെയ്തതായും ഇത് വോട്ടെണ്ണലിനെ ബാധിച്ചതായി സംശയിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
നിശ്ചിത സമയത്തിന് മുമ്പാണ് സ്‌ട്രോംഗ്‌റൂം തുറന്നതെന്നും അദ്ദേഹം ആരോപിച്ചു. തൻ്റെ സാന്നിധ്യമില്ലാതെ സ്‌ട്രോങ്‌റൂം തുറന്നതിലും സിസിടിവി ഡിസ്‌പ്ലേ സ്വിച്ച് ഓഫ് ചെയ്തതിലും ക്രമക്കേട് ഉള്ളതായി അദ്ദേഹം പറഞ്ഞു. ഡിസ്‌പ്ലേ ഓഫാക്കിയ സമയത്തെ സിസിടിവി ക്യാമറകളുടെ ബാക്കപ്പ് ദൃശ്യങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബാലരാജു പറഞ്ഞു.
എന്നാൽ ഇതുവരെ, അധികൃതർ ഇത് നൽകാൻ തയ്യാറായിട്ടില്ല. കൂടാതെ, വോട്ടെണ്ണൽ ദിവസം രാവിലെ 8 മണിക്ക് സ്‌ട്രോംഗ്‌റൂം തുറക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും തൻ്റെ അസാന്നിധ്യത്തിൽ 7.15ന് തന്നെ റൂം തുറന്നെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി സുനിൽ ബോസ് ആണ് വിജയിച്ചിരുന്നത്.