ഉരുള്‍പൊട്ടലില്‍ വിലാപഭൂമിയായി മാറിയ വയനാട്ടില്‍ ആശങ്കയുയർത്തി മരണസംഖ്യയും ഉയരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ മുണ്ടക്കൈ, ചൂരല്‍മല മേഖലകളിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം ഇരുന്നൂറായെന്നാണ് ഏറ്റവും പുതിയ വിവരം പുറത്ത് വരുന്നത്. ഇതില്‍ 84 പേരെ മാത്രമാണ് തിരിച്ചറിഞ്ഞിട്ടുള്ളത്.
60 മൃതദേഹങ്ങള്‍ നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. അതേസമയം, 79 പുരുഷന്മാരും 64 സ്ത്രീകളും ഉള്‍പ്പെടെ 143 പേരുടെ മരണമാണ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇതില്‍ 75 പേരെ തിരിച്ചറിഞ്ഞു. 225 പേരാണ് പരുക്കേറ്റ് നിലവില്‍ ചികിത്സയിലുള്ളത്. ഇനിയും 218 പേരെ കണ്ടെത്താനുണ്ടെന്നാണ് ദുരന്തമേഖലയില്‍ നിന്ന് ലഭിക്കുന്ന വിവരം.
കാണാതായവരുടെ എണ്ണം ഇത്രയേറെ വലുതാണ് എന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയരുമെന്ന് ആശങ്കയുണ്ട്. മേല്‍ക്കൂര പൊളിച്ചാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. ചൂരല്‍മലയില്‍ മഴ കനത്തതും പുഴയുടെ ഒഴുക്ക് കൂടിയതും തിരച്ചിലിനെ ബാധിക്കുന്നുണ്ട്. രക്ഷാപ്രവർത്തനം പൂർത്തിയാക്കാൻ ഇനിയും ദിവസങ്ങള്‍ എടുക്കുമെന്നാണ് വിലയിരുത്തല്‍.
400 ലധികം വീടുകള്‍ ഉണ്ടായിരുന്ന മുണ്ടക്കൈയില്‍ ഇപ്പോള്‍ അവശേഷിക്കുന്നത് വെറും 30 വീടുകള്‍ മാത്രമെന്ന് പഞ്ചായത്ത് അധികൃതർ സാക്ഷ്യപ്പെടുത്തുന്നു.
TAGS : WAYANAD LANDSLID | DEAD
SUMMARY : Wayanad Landslide; The death toll reached 200