വയനാട് ദുരന്തത്തില്‍ സ്വമേധയാ കേസെടുക്കാൻ ഹൈക്കോടതിയുടെ നിർദേശം. വിഷയത്തില്‍ സ്വമേധയാ കേസെടുക്കാൻ റജിസ്ട്രാർക്കാണ് ഹൈക്കോടതി നിർദേശം നല്‍കിയത്. മാധ്യമ വാർത്തകളുടെയും ഹൈക്കോടതിക്ക് ലഭിച്ച കത്തിന്റെയും അടിസ്ഥാനത്തിലാണ് നടപടി. നാളെ രാവിലെ ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, വിഎം ശ്യാംകുമാർ എന്നിവരുടെ ഡിവിഷൻ ബെഞ്ച് കേസ് പരിഗണിക്കും.
ഗാഡ്ഗില്‍, കസ്തൂരിരംഗൻ റിപ്പോർട്ടുകളും കോടതിയുടെ പരിഗണന വിഷയങ്ങളില്‍ ഉള്‍പ്പെടും. വയനാട് ദുരന്തത്തിനു പിന്നാലെ സ്ഥിതിഗതികളെക്കുറിച്ചു ഹൈക്കോടതി ആരാഞ്ഞിരുന്നു. ഇതിനു പിന്നാലെയാണു സ്വമേധയാ കേസെടുക്കാനുള്ള തീരുമാനം. ദേശീയ ഹരിത ട്രിബ്യൂണലും വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ റിപ്പോർട്ട് തേടിയിരുന്നു. അതേ സമയം, പത്തുദിവസത്തെ തിരച്ചില്‍ പൂർത്തിയാക്കി വയനാട്ടില്‍ നിന്ന് സൈന്യത്തിന്റെ ഒരുവിഭാഗം മടങ്ങി.
കണ്ണൂർ, ബംഗളൂരു, തിരുവനന്തപുരം, കൊച്ചി എന്നിവടങ്ങളില്‍ നിന്നുള്ള സൈനീകരാണ് മടങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച വയനാട് സന്ദർശനത്തിനായ് എത്തുന്നുണ്ട്. ഡല്‍ഹിയില്‍ നിന്നും പ്രത്യേക വിമാനത്തില്‍ കണ്ണൂർ വിമാനത്താവളത്തിലാണ് പ്രധാനമന്ത്രി എത്തുക. അവിടെ നിന്നും ഹെലികോപ്റ്ററില്‍ വയനാട്ടിലേക്ക് പോകും. ദുരന്തബാധിതപ്രദേശങ്ങളില്‍ പ്രധാനമന്ത്രി സന്ദർശനം നടത്തും. ദുരിതാശ്വാസ ക്യാമ്പുകളിലും സന്ദർശനം നടത്തിയേക്കും.