തിരുവനന്തപുരം: വൈദ്യുതി നിരക്ക് വർധനയിൽ പ്രതിഷേധിച്ച് ഇന്ന് കോൺഗ്രസ് സംസ്ഥാന വ്യാപക പ്രക്ഷോഭം നടത്തും. കെപിസിസി നിർദേശപ്രകാരം കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ആദ്യ പ്രതിഷേധം. നിരക്ക് വർധന പിൻവലിക്കാൻ സർക്കാർ അടിയന്തരമായി തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. വൈദ്യുതി നിരക്ക് വീണ്ടും വർധിപ്പിച്ച സർക്കാർ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയും പകൽക്കൊള്ളയുമാണ്. ബാധ്യത ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കുന്നത് അംഗീകരിക്കാനാകില്ല. സാധാരണക്കാരന് മേൽ സർക്കാരിന്റെ ഇരുട്ടടിയാണിത്. ഭരണത്തുടർച്ചയെ സർക്കാർ കാണുന്നത് ജനങ്ങളെ ദ്രോഹിക്കുന്നതിനുള്ള ലൈസൻസ് ആയാണെന്നും വി.ഡി സതീശൻ ചൂണ്ടിക്കാട്ടി.
ഇന്ന് വൈകിട്ട് സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തുമെന്ന് കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം ലിജു അറിയിച്ചു. നിരക്ക് കൂട്ടിയ നടപടി അടിയന്തരമായി പിൻവലിക്കണമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ആവശ്യപ്പെട്ടിരുന്നു. ധിക്കാരപരമായ തീരുമാനമെന്നായിരുന്നു സുധാകരൻ വിശേഷിപ്പിച്ചത്.
യൂണിറ്റിന് 16 പൈസയുടെ വർധനവാണ് ഇപ്പോൾ വരുത്തിയിരുക്കുന്നത്. ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്ന രീതിയിലാണ് ഉത്തരവിറക്കിയിട്ടുള്ളത്. അടുത്തവർഷം യൂണിറ്റിന് 12 പൈസ വർധിപ്പിക്കുമെന്നും ഉത്തരവിലുണ്ട്. വ്യാവസായിക മേഖലയിൽ ശരാശരി രണ്ട് ശതമാനത്തിന്റെ നിരക്ക് വർധനവും വരുത്തിയിട്ടുണ്ട്.
വൈദ്യുതി ബോർഡ് 30 പൈസയുടെ വർധനവാണ് ആവശ്യപ്പെട്ടത്. എന്നാൽ റെഗുലേറ്ററി കമ്മിഷൻ ഇത് തള്ളുകയായിരുന്നു. സമ്മർ താരിഫ്, ഫിക്‌സഡ് ചാർജ് എന്നിവ വേണമെന്ന ആവശ്യവും അംഗീകരിച്ചില്ല. ആദ്യത്തെ 40 യൂണിറ്റ് വരെ നിരക്ക് വർധനവ് ബാധകമല്ല. തുടർന്ന് അതിന് മുകളിൽ വരുന്ന യൂണിറ്റുകൾക്കാണ് വിവിധ തലത്തിലുള്ള നിരക്ക് വർധന ബാധകമാവുക.
<br>
TAGS : ELECTRICITY HIKE
SUMMARY : Increase in electricity rates; State wide protest of Congress today