ബെംഗളൂരു: ശമ്പളകുടിശ്ശിക നൽകണമെന്ന് ആവശ്യപ്പെട്ടുള്ള അനിശ്ചിതകാല പണിമുടക്കിൽ നിന്ന് പിന്മാറില്ലെന്ന് കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ (കെഎസ്ആര്‍ടിസി) ജീവനക്കാര്‍. 38 മാസത്തെ ശമ്പളകുടിശ്ശികയാണ് ജീവനക്കാർക്ക് ലഭിക്കാനുള്ളത്. പണിമുടക്ക് ഡിസംബർ 31 മുതലാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മാറിമാറി വന്ന കോൺഗ്രസ്, ബിജെപി സര്‍ക്കാരുകള്‍ തുടരുന്ന ദ്രോഹ നടപടികള്‍ക്കെതിരെ തൊഴിലാളികളുടെ സംയുക്ത സമര സമിതിയാണ് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്.
കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ (കെഎസ്ആര്‍ടിസി), ബിഎംടിസി, കല്യാണ കര്‍ണാടക റോഡ് ട്രാൻസ്പോര്‍ട്ട് കോര്‍പറേഷന്‍ (കെകെആര്‍ടിസി), നോര്‍ത്ത് വെസ്റ്റേൺ റോഡ് ട്രാൻസ്പോര്‍ട്ട് കോര്‍പറേഷന്‍ (എൻഡബ്ല്യുആര്‍ടിസി) എന്നീ നാലു കോര്‍പറേഷനുകളിലായി 8010 കോടി രൂപയുടെ കുടിശ്ശികയാണുള്ളത്. 2020 ജനുവരി മുതൽ 2023 ഫെബ്രുവരി വരെയുള്ള 38 മാസത്തെ കുടിശ്ശികയായി ജീവനക്കാര്‍ക്ക് നൽകാനുള്ളത് 1785 കോടി രൂപയാണ്. പ്രൊവിഡന്റ് ഫണ്ടിനത്തിൽ 2,900 കോടിയും വിരമിച്ച ജീവനക്കാരുടെ ഡിഎ അലവൻസ് ഇനത്തിൽ 325 കോടിയും നൽകാനുണ്ട്.
സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്ന ശക്തി പദ്ധതിയുടെ 2,000 കോടി കുടിശ്ശിക, ഇന്ധന ചെലവിനത്തിൽ 1,000 കോടി തുടങ്ങിയവ ഗതാഗത കോർപറേഷനുകൾക്ക് ഉടനടി നൽകുക, വേതന പരിഷ്കരണം 2024 ജനുവരി മുതൽ പ്രാബല്യത്തിൽ വരുത്തുക, എല്ലാ ഗതാഗത കോർപറേഷനുകൾക്കും കാഷ്‌ലെസ് ആരോഗ്യ ഇൻഷുറൻസ് നടപ്പാക്കുക തുടങ്ങിയവയാണ് തൊഴിലാളികളുടെ ആവശ്യങ്ങൾ.
ലേബർ കമീഷണർ യൂണിയനുകളുമായി വെള്ളിയാഴ്ച നടത്താനിരുന്ന ചർച്ച മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ നിര്യാണത്തെ തുടര്‍ന്ന് ദുഖാചരണം പ്രഖ്യാപിച്ചതിനാൽ തിങ്കളാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്. ചർച്ചയിൽ അനുകൂല തീരുമാനങ്ങൾ ആകാത്തപക്ഷം ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് ട്രേഡ് യൂണിയൻ നേതാക്കൾ പറഞ്ഞു.
TAGS: KARNATAKA | KSRTC
SUMMARY: KSRTC employees go for indefinite stir from 31