ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുല്‍ക്കറുടെ സുരക്ഷാ സംഘത്തിലുള്ള ഉദ്യോഗസ്ഥൻ സ്വയം വെടിവച്ച് ജീവനൊടുക്കി. മഹാരാഷ്‌ട്ര സ്റ്റേറ്റ് റിസർവ് പോലീസിലെ ജവാൻ പ്രകാശ് കാപ്‌ഡെ (39) ആണ് സ്വയം വെടിവച്ച് മരിച്ചത്. മഹാരാഷ്‌ട്രയിലെ ജാംനേറിലെ വീട്ടില്‍ നിന്നാണ് പ്രകാശിന്റെ മൃതദേഹം കണ്ടെത്തിയത്.
സച്ചിന്റെ വിവിഐപി സുരക്ഷാ സംഘത്തില്‍ ഉള്‍പ്പെട്ട പ്രകാശ് അവധിയെടുത്ത് കഴിഞ്ഞ ദിവസം വീട്ടിലേക്ക് പോയിരുന്നു. ഔദ്യോഗിക തോക്ക് ഉപയോഗിച്ച് കഴുത്തിലാണ് വെടിവച്ചത്. സംഭവത്തില്‍ ജാംനേർ പോലീസ് കേസെടുത്തിട്ടുണ്ട്. പ്രകാശിന്റെ ആത്മഹത്യയ്‌ക്ക് കാരണമെന്താണെന്നത് സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വ്യക്തിപരമായ കാരണങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രകാശിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്. കുടുംബാംഗങ്ങളെയും സഹപ്രവർത്തകരെയും പോലീസ് ചോദ്യം ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്.