തിരുവനന്തപുരം: നെയ്യാറ്റികരയിലെ സമാധി കേസിൽ ഗോപനെ അടക്കം ചെയ്ത സ്ലാബ് ഇന്ന് പൊളിക്കും. അതിരാവിലെ തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ലാബ് പൊളിക്കാനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. നെയ്യാറ്റിൻകര ഡിവൈഎസ്പിയും, നെടുമങ്ങാട് ഡിവൈഎസ്പിയും സ്ഥലത്ത് എത്തിയിട്ടുണ്ട്. ഫോറൻസിക് വിദഗ്ധർ ഉൾപ്പടെയുള്ളവരും സ്ഥലത്തെത്തിയിട്ടുണ്ട്.
കല്ലറയിലേക്കുള്ള വഴികൾ അടച്ചു. റോഡിൽ പൊതുജനങ്ങൾക്ക് പ്രവേശനമില്ല. ഇൻക്വസ്റ്റ് സ്ഥലം ടാർപൊളിൻ കെട്ടി പോലീസ് തിരിച്ചിട്ടുണ്ട്. കൂടുതൽ പോലീസിനെ സ്ഥലത്ത് വിന്യസിച്ചു. സ്ഥലത്ത് മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മാധ്യമങ്ങൾ 200 മീറ്റർ അകലെ നിൽക്കണമെന്നാണ് പോലിസ് നിർദേശം. സ്ഥലത്ത് 150ലധികം പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥരും ഫോറൻസിക് സംഘവും എത്തിച്ചേരുന്നതോടെ സ്ലാബ് പൊളിക്കും. ഉച്ചയ്ക്ക് മുമ്പ് നടപടിക്രമങ്ങൾ പൂർത്തിയാക്കാനാണ് ധാരണ. ബാരിക്കേഡ് വെച്ച് ആളുകളെ തടയാൻ തീരുമാനിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ ഭാര്യയേയും മക്കളെയും കരുതൽ തടങ്കലിൽ വെക്കാനും ഉന്നത ഉദ്യോഗസ്ഥകർക്കിടയിൽ നടന്ന ചർച്ചയിൽ ധാരണയായിട്ടുണ്ട്.
കല്ലറ തുറന്നു പരിശോധിക്കാനുള്ള ആർഡിഒയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന വീട്ടുകാരുടെ ആവശ്യം ഇന്നലെ ഹൈക്കോടതി നിരസിച്ചതോടെയാണ് ജില്ലാ ഭരണകൂടത്തിന്റെയും പോലീസിന്റെയും നീക്കം. ഭൗതികദേഹം പുറത്തെടുത്ത് കനത്ത പോലീസ് അകമ്പടിയോടെ പോസ്റ്റുമോർട്ടം നടത്താൻ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും. ആന്തരിക അവയവങ്ങൾ രാസപരിശോധനയ്ക്ക് അയയ്ക്കും.തുടർന്ന് ഭൗതിക ദേഹം എന്തുചെയ്യണമെന്ന് തീരുമാനിക്കും. സബ് കളക്ടർ ആൽഫ്രഡ്, നെയ്യാറ്റിൻകര തഹസീൽദാർ നന്ദകുമാരൻ എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വിസ്റ്റ് പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റും.
<br>
TAGS : GOPAN SWAMI SAMADHI
SUMMARY : The demolition of the slab where Gopan was buried has begun, more police have arrived at the scene