തൃശൂര്‍: പാലക്കാട് ഒരു കല്യാണച്ചടങ്ങിനിടെ പരസ്പരം കണ്ടിട്ടും എൽഡിഎഫ് സ്ഥാനാർഥി ഡോ. പി. സരിന് കൈകൊടുക്കാതിരുന്നതിലൂടെ കോണ്‍ഗ്രസ്സിലെ കുട്ടി നേതാക്കളുടെ നിലവാരമില്ലായ്മ തെളിഞ്ഞു കണ്ടതായി പത്മജാ വേണുഗോപാല്‍. താന്‍ കോണ്‍ഗ്രസ് വിട്ടപ്പോള്‍ തന്റെ അമ്മയെ സംസ്‌കാര ശൂന്യമായി അധിക്ഷേപിച്ച പയ്യനാണ് ഈ രാഹുലെന്നും ഈ സംഭവത്തോടെ സരിന്റെ രാഷ്ട്രീയ മാന്യതയാണ് ഉയര്‍ന്നതെന്നും അവര്‍ സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.
പത്മജയുടെ കുറിപ്പ് ഇങ്ങനെ:
ഞാന്‍ കോണ്‍ഗ്രസ് വിട്ടപ്പോള്‍ എന്റെ അമ്മയെ സംസ്‌കാര ശൂന്യമായി അധിക്ഷേപിച്ച പയ്യന്‍ അല്ലേ ഈ രാഹുല്‍…രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാം.. ഇവിടെ സരിന്റെ രാഷ്ട്രീയ മാന്യതയാണ് ഉയര്‍ന്നത്…എതിര്‍ സ്ഥാനാര്‍ഥി കൈ കൊടുത്തില്ലെങ്കില്‍ സരിന് ഒന്നുമില്ല..പക്ഷേ കോണ്‍ഗ്രസ് കുട്ടി നേതാക്കളുടെ നിലവാരമില്ലായ്മയാണ് ഇവിടെ തെളിഞ്ഞു കാണുന്നത്… ( ഇക്കാര്യത്തില്‍ രാഷ്ട്രീയം മാറ്റി വെച്ചുള്ള എന്റെ അഭിപ്രായം) പത്മജ വേണുഗോപാല്‍..
സംഭവത്തില്‍ മന്ത്രി എം ബി രാജേഷും ഷാഫിയെയും രാഹുലിനെയും വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. മനുഷ്യര്‍ ഇത്ര ചെറുതായിപ്പോകാമോ എന്നായിരുന്നു ഫേസ്ബുക്ക് കുറിപ്പിലൂടെ എം ബി രാജേഷ് ചോദിച്ചത്. എത്ര വിനയം അഭിനയിക്കാന്‍ ശ്രമിച്ചാലും ഉള്ളിലുള്ള യഥാര്‍ഥ സംസ്‌കാരം ചില സന്ദര്‍ഭങ്ങളില്‍ പുറത്തുചാടും. ഇന്ന് കല്യാണ വീട്ടില്‍ വെച്ച് പാലക്കാടെ യു ഡി എഫ് സ്ഥാനാര്‍ഥിയും അദ്ദേഹത്തിന്റെ സ്‌പോണ്‍സര്‍ വടകര എം പിയും ഡോ. സരിനോട് ചെയ്തത് അതാണ്. പരസ്പരം എതിര്‍ സ്ഥാനാര്‍ഥികളായി മത്സരിക്കുന്നു എന്നത്, കണ്ടാല്‍ മിണ്ടാത്ത ശത്രുതയാകുമോ? രാഷ്ട്രീയത്തിലും പൊതുജീവിതത്തിലും എല്ലാക്കാലത്തുമുണ്ടായിട്ടുള്ള ചില സാമാന്യ മര്യാദകളുണ്ട്. അതിനൊന്നും ഒരു വിലയും കല്പിക്കാത്ത പെരുമാറ്റമാണ് ഇന്ന് അവരില്‍ നിന്നുണ്ടായതെന്നും രാജേഷ് ഫേസ്ബുക്കില്‍ കുറിച്ചു.
<BR>
TAGS : P SARIN | PADMAJA VENUGOPAL
SUMMARY : The incident of not shaking hands with Sarin; Padmaja Venugopal says it shows the low standards of Congress’ child leaders