സൈനിക വാഹനത്തിനു മുകളിലേക്ക് കല്ല് പതിച്ച് മലയാളി സൈനികന് ദാരുണാന്ത്യം. കോഴിക്കോട് ഫറോക്ക് ചുങ്കം കുന്നത്ത്മോട്ട വടക്കേ വാൽ പറമ്പിൽ ജയന്റെ മകൻ പി. ആദർശ് (26) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഹിമാചൽപ്രദേശിലെ ഷിംലയിലാണ് അപകടമുണ്ടായത്.
ആദർശ് സഞ്ചരിച്ച വാഹനത്തിനു മുകളിലേക്ക് മലമുകളിൽ നിന്ന് കല്ല് വീഴുകയായിരുന്നു. കരസേന 426 ഇൻഡിപെൻഡന്റ് എൻജിനീയറിങ് കമ്പനിയിൽ സൈനികനായിരുന്നു ആദർശ്. ഏഴുവർഷമായി സർവീസിലുണ്ട്. ഫാറൂഖ് കോളേജ് ചേമ്പീട്ടിൽ സുരേഷിന്റെ മകൾ ആദിത്യയാണ് ഭാര്യ. നവംബർ ഒമ്പതിന് വിവാഹം കഴിഞ്ഞതിനുശേഷമായിരുന്നു വീണ്ടും ജോലിയിൽ പ്രവേശിച്ചത്. സൈന്യത്തിന്റെ നടപടിക്രമങ്ങൾക്കുശേഷം മൃതദേഹം ശനിയാഴ്ച വൈകീട്ട് കണ്ണൂർ മിലിട്ടറി ക്യാമ്പിലെത്തിക്കുമെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. അമ്മ: ബബിത. സഹോദരങ്ങൾ: അക്ഷയ് (ഇന്ത്യൻ ആർമി, ലഖ്‌നൗ ഉത്തർപ്രദേശ്, കാലിക്കറ്റ് ഡിഫൻസ് മെമ്പർ), അനന്തു.