ബെംഗളൂരു: സ്റ്റാമ്പ് ഡ്യൂട്ടിക്ക് ഡിജിറ്റൽ പേയ്‌മെന്റുകൾ നിർബന്ധമാക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ഇത് വഴി ക്യാഷ് അധിഷ്‌ഠിത ചലാനുകൾ അവസാനിപ്പിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ഇതിനായുള്ള നയം രൂപീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഫോട്ടോകോപ്പി ചെയ്ത സ്റ്റാമ്പ് പേപ്പറുകളും വ്യാജ ചലാനുകളും ഉൾപ്പെടെ സംസ്ഥാനത്ത് വ്യാജ രേഖകൾ വഴി ആയിരക്കണക്കിന് കോടികളുടെ സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിപ്പ് നടന്നെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി.
ഇത്തരത്തിൽ സംസ്ഥാനത്തിന് പ്രതിവർഷം 3,000 കോടി മുതൽ 8,000 കോടി വരെ നഷ്ടം ഉണ്ടായെന്നാണ് കണക്ക്. രണ്ട് പതിറ്റാണ്ട് മുമ്പ് സംസ്ഥാനത്തെ പിടിച്ച് കുലുക്കിയ വ്യാജമുദ്രപത്ര കുംഭകോണത്തിന് സമാനമായ തട്ടിപ്പാണ് ഉണ്ടായത്. പുതിയ നയ പ്രകാരം സബ് രജിസ്ട്രാർമാർക്ക് സ്റ്റാമ്പ് ഡ്യൂട്ടി പേയ്‌മെന്റുകൾ നടത്താനുള്ള അധികാരം നഷ്ടപ്പെട്ടേക്കും. കർണാടക സ്റ്റാമ്പ് ആക്ടിന് കീഴിൽ പ്രകാരം സബ് രജിസ്ട്രാർമാർക്ക് ലഭിക്കുന്ന അധികാരം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതായി കണ്ടെത്തിയിരുന്നു.
സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ 2600 പേർക്ക് റവന്യു വകുപ്പ് നോട്ടീസുകൾ അയച്ചിട്ടുണ്ട്. സബ് രജിസ്ട്രാർമാരുടെ ഒപ്പ് വ്യാജമായി ചമച്ചാണ് ഇടനിലക്കാർ വ്യാജ സ്റ്റാമ്പ് പേപ്പറുകൾ ഉണ്ടാക്കുന്നതെന്ന് കർണാടക റെവന്യൂ മന്ത്രി കൃഷ്ണ ബൈര ഗൗഡ വ്യക്തമാക്കി.
TAGS: KARNATAKA | STAMP DUTY
SUMMARY: Stung again by fake stamp papers, Karnataka mulls big reform