തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനില്‍ മേയർ പദവി വാഗ്ദാനം ചെയ്താണ് തന്നെ മത്സരിപ്പിച്ചതെന്ന് വെളിപ്പെടുത്തി കൗണ്‍സിലറും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖ. വെറുമൊരു കൗണ്‍സിലറാകാൻ വേണ്ടിയല്ല താൻ ജനവിധി തേടിയതെന്നും ബിജെപി നേതൃത്വത്തെ വെട്ടിലാക്കി ശ്രീലേഖ തുറന്നടിച്ചു. ഓണ്‍ലൈൻ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബിജെപി നേതൃത്വത്തെ പ്രതിരോധത്തിലാക്കുന്ന വെളിപ്പെടുത്തലുകള്‍ അവർ നടത്തിയത്.
മേയർ ആക്കാമെന്ന ഉറപ്പിലാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങിയത്. എന്നാല്‍ അവസാന നിമിഷം ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിലൂടെ വി.വി. രാജേഷ് മേയറും ആശാ നാഥ് ഡെപ്യൂട്ടി മേയറുമായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. കേവലം കൗണ്‍സിലറാകാൻ വേണ്ടിയല്ല താൻ മത്സരിച്ചത്. മേയറാകുമെന്ന ഉറപ്പിലാണ് തിരഞ്ഞെടുപ്പില്‍ ഇറങ്ങിയത്. ആദ്യഘട്ടത്തില്‍ മത്സരിക്കാൻ താൻ വിസമ്മതിച്ചിരുന്നതായും അവർ വെളിപ്പെടുത്തി.
താനായിരിക്കും പാർട്ടിയുടെ തിരഞ്ഞെടുപ്പ് മുഖമെന്നും മറ്റ് സ്ഥാനാർഥികള്‍ക്കായി പ്രചരണത്തിന് നേതൃത്വം നല്‍കേണ്ടയാളാണെന്നുമാണ് കരുതിയിരുന്നത്. എന്നാല്‍ കൗണ്‍സിലറായി മത്സരിക്കാൻ പാർട്ടി ആവശ്യപ്പെട്ടപ്പോള്‍ അത് അംഗീകരിക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് സമയത്ത് എല്ലാ മാധ്യമ ചർച്ചകളിലും പാർട്ടിയെ പ്രതിനിധീകരിച്ച് തന്നെയായിരുന്നു നിയോഗിച്ചിരുന്നത്.
എല്ലായിടത്തും മേയർ സ്ഥാനാർഥി എന്ന രീതിയിലുള്ള ചിത്രമാണ് നല്‍കിയിരുന്നതെന്നും അവർ പറഞ്ഞു. വി.വി. രാജേഷിനും ആശാ നാഥിനും സ്ഥാനങ്ങള്‍ നല്‍കിയത് കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനമായിരിക്കാം. അവർക്ക് ആ പദവികളില്‍ നന്നായി പ്രവർത്തിക്കാൻ കഴിയുമെന്ന് കേന്ദ്രത്തിന് തോന്നിക്കാണും എന്നതാണ് തന്റെ കണക്കുകൂട്ടലെന്നും ശ്രീലേഖ പറഞ്ഞു.
SUMMARY: R Sreelekha contested on the promise of being made mayor














